നിഷിദ്ധമായ പരദൂഷണമെന്നാൽ എന്താണെന്ന് നബി ﷺ ഈ ഹദീഥിലൂടെ വിവരിക്കുന്നു. സദസ്സിൽ സന്നിഹിതനല്ലാത്ത ഒരാളെ കുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണ് പരദൂഷണം. ഒരാളുടെ ശാരീരികമോ സ്വഭാവപരമോ ആയ ഏതു വിശേഷണങ്ങളാണെങ്കിലും, അവന് അക്കാര്യം പറയുന്നത് ഇഷ്ടമല്ലായെങ്കിൽ -അവൻ്റെ അസാന്നിദ്ധ്യത്തിൽ അത് പറയുന്നത്- പരദൂഷണമാണ്. ഒരാളെ കുറിച്ച് കണ്ണുപൊട്ടനെന്നോ, കള്ളനെന്നോ ചതിയനെന്നോ പോലുള്ള മോശം വിശേഷണങ്ങൾ പറയുന്നത് ഉദാഹരണം. ഇത്തരം വിശേഷണങ്ങൾ ആ വ്യക്തിയിൽ ഉണ്ട് എന്നത് കൊണ്ട് അത് പറയുന്നത് പരദൂഷണമാകാതിരിക്കില്ല. എന്നാൽ അയാളിൽ ഇല്ലാത്ത ഒരു കാര്യം അയാളുടെ അസാന്നിദ്ധ്യത്തിൽ പറയുന്നു എങ്കിൽ അത് കൂടൂതൽ ഗുരുതരമാണ്. ജനങ്ങളെ കുറിച്ച് ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമക്കുന്നതിന് അറബിയിൽ 'ബുഹ്താൻ' എന്ന ഗൗരവപ്പെട്ട പദമാണ് പറയുക.