അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്താണ് പരദൂഷണമെന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടകരമായത് അവനെ കുറിച്ച് പറയലാണത്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "എൻ്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉള്ളതാണെങ്കിലോ?" നബി ﷺ പറഞ്ഞു: "നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെ പരദൂഷണം പറഞ്ഞിരിക്കുന്നു. അവനിൽ ഇല്ലെങ്കിൽ നീ അവൻ്റെ മേൽ കളവ് കെട്ടിപ്പറഞ്ഞിരിക്കുന്നു." صحيح - رواه مسلم
explain-icon

വിശദീകരണം

നിഷിദ്ധമായ പരദൂഷണമെന്നാൽ എന്താണെന്ന് നബി ﷺ ഈ ഹദീഥിലൂടെ വിവരിക്കുന്നു. സദസ്സിൽ സന്നിഹിതനല്ലാത്ത ഒരാളെ കുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണ് പരദൂഷണം. ഒരാളുടെ ശാരീരികമോ സ്വഭാവപരമോ ആയ ഏതു വിശേഷണങ്ങളാണെങ്കിലും, അവന് അക്കാര്യം പറയുന്നത് ഇഷ്ടമല്ലായെങ്കിൽ -അവൻ്റെ അസാന്നിദ്ധ്യത്തിൽ അത് പറയുന്നത്- പരദൂഷണമാണ്. ഒരാളെ കുറിച്ച് കണ്ണുപൊട്ടനെന്നോ, കള്ളനെന്നോ ചതിയനെന്നോ പോലുള്ള മോശം വിശേഷണങ്ങൾ പറയുന്നത് ഉദാഹരണം. ഇത്തരം വിശേഷണങ്ങൾ ആ വ്യക്തിയിൽ ഉണ്ട് എന്നത് കൊണ്ട് അത് പറയുന്നത് പരദൂഷണമാകാതിരിക്കില്ല. എന്നാൽ അയാളിൽ ഇല്ലാത്ത ഒരു കാര്യം അയാളുടെ അസാന്നിദ്ധ്യത്തിൽ പറയുന്നു എങ്കിൽ അത് കൂടൂതൽ ഗുരുതരമാണ്. ജനങ്ങളെ കുറിച്ച് ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമക്കുന്നതിന് അറബിയിൽ 'ബുഹ്താൻ' എന്ന ഗൗരവപ്പെട്ട പദമാണ് പറയുക.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യുടെ മനോഹരമായ അദ്ധ്യാപനശൈലി. അവിടുന്ന് ചോദ്യരൂപത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നു.
  • സ്വഹാബികൾ നബി ﷺ യോട് പുലർത്തിയിരുന്ന മാന്യമായ സ്വഭാവമര്യാദകൾ; അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവുമധികം അറിയുക എന്ന അവരുടെ മറുപടിയിൽ നിന്ന് അത് മനസ്സിലാക്കാം.
  • ചോദിക്കപ്പെട്ടവൻ തനിക്ക് അറിവില്ലാത്ത കാര്യമാണെങ്കിൽ അല്ലാഹു അഅ്ലം (അല്ലാഹുവിനാണ് ഏറ്റവുമധികം അറിയുക) എന്ന് പറയണം.
  • മനുഷ്യർ തമ്മിലുള്ള ബാധ്യതകളും മര്യാദകളും അവർക്കിടയിലെ സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിലൂടെ ഇസ്‌ലാം സാമൂഹികമായ കെട്ടുറപ്പിനെ സംരക്ഷിച്ചു നിർത്തുന്നു.
  • പരദൂഷണം നിഷിദ്ധമാണ്; എന്നാൽ അതിലൂടെ മാത്രമേ ചില പ്രയോജനങ്ങൾ സാധ്യമാകൂ എന്ന് വരുന്ന സന്ദർഭങ്ങളിൽ പരദൂഷണം അനുവദിക്കപ്പെട്ടിട്ടുണ്ട്. അതിക്രമം തടയുന്നതിന് വേണ്ടി അതിക്രമിയെ തടയാൻ സാധിക്കുന്ന ഒരാളോട് അതിക്രമിക്കപ്പെട്ടവൻ ആവലാതി ബോധിപ്പിക്കുന്നത് ഉദാഹരണം. 'എന്നോട് ഇന്നയാൾ ഇങ്ങനെ പ്രവർത്തിച്ചു' എന്നോ, 'അവൻ എന്നോട് അതിക്രമം പ്രവർത്തിച്ചു' എന്നോ അയാൾക്ക് പറയാം. ഇതു പോലെ വിവാഹാലോചനകളുടെ വേളയിലും, കച്ചവടത്തിൽ പങ്കാളികളെ സ്വീകരിക്കുമ്പോഴും, അയൽപ്പക്കബന്ധം തുടങ്ങുന്നതിന് മുൻപുമെല്ലാം നടത്തുന്ന അന്വേഷണങ്ങൾക്ക് മറുപടിയായും പരദൂഷണം പറയേണ്ടി വന്നാൽ അത് അനുവദനീയമാണ്.