മക്കയുടെ സമീപത്തുള്ള ഒരു ഗ്രാമമായ ഹുദൈബിയ്യയിൽ വെച്ച് നബി -ﷺ- സ്വഹാബികളെയും കൊണ്ട് സുബ്ഹി നമസ്കാരം നിർവ്വഹിച്ചു. ആ രാത്രിയിൽ ഒരു മഴ പെയ്തിരുന്നു. നമസ്കാരം കഴിഞ്ഞ് സലാം വീട്ടിയപ്പോൾ നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് അവരോട് ചോദിച്ചു: "നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ ഉത്തരമായി പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവുമറിയുക." നബി -ﷺ- പറഞ്ഞു: മഴ പെയ്യുമ്പോൾ ജനങ്ങൾ രണ്ടായി വേർതിരിയുന്നതാണെന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു. ഒരു കൂട്ടർ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ മറുകൂട്ടർ അല്ലാഹുവിനെ നിഷേധിക്കുന്നവരാണ്. അല്ലാഹുവിൻ്റെ ഔദാര്യത്താലും കാരുണ്യത്താലും ഞങ്ങൾക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞവർ അല്ലാഹുവിലേക്ക് മഴയെ ചേർത്തി പറഞ്ഞിരിക്കുന്നു. അതിനാൽ തന്നെ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹുവിൽ വിശ്വസിക്കുകയും, നക്ഷത്രങ്ങളിൽ അവിശ്വസിക്കുകയും ചെയ്യുന്നവരാണ് അവർ. എന്നാൽ ഇന്ന ഞാറ്റുവേല കാരണത്താലാണ് ഞങ്ങൾക്ക് മഴ ലഭിച്ചത് എന്ന് പറയുന്നവൻ അല്ലാഹുവിനെ നിഷേധിക്കുകയും, നക്ഷത്രങ്ങളിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്തവരിലേക്ക് മഴയെന്ന അനുഗ്രഹത്തെ ചേർത്തിപ്പറയുന്നതിലൂടെ (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാത്ത വിധത്തിലുള്ള) ചെറിയ കുഫ്റിലാണ് അവൻ അകപ്പെട്ടിരിക്കുന്നത്. അല്ലാഹു ഈ നക്ഷത്രങ്ങളെ മഴ പെയ്യാനുള്ള ഭൗതികമോ മതപരമോ ആയ കാരണമായി നിശ്ചയിച്ചിട്ടില്ല. എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക; ആരെങ്കിലും ഭൂമിയിൽ സംഭവിക്കുന്ന മഴയും മറ്റു പ്രതിഭാസങ്ങളും നക്ഷത്രങ്ങളുടെ ഉദയാസ്തമയങ്ങൾ കാരണത്താലാണ് സംഭവിക്കുന്നത് എന്നും, അവയാണ് ഇത്തരം കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിപ്പിക്കുന്നത് എന്നും വിശ്വസിക്കുന്നുവെങ്കിൽ അവൻ (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള) വലിയ കുഫ്റിലാണ് അകപ്പെട്ടിരിക്കുന്നത്.