ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇബ്‌നു ജുദ്ആൻ (എന്ന വ്യക്തി ഇസ്‌ലാം വന്നെത്തുന്നതിന് മുൻപ്) ജാഹിലിയ്യഃ കാലഘട്ടത്തിൽ കുടുംബബന്ധം ചേർക്കുകയും ദരിദ്രന് ഭക്ഷണം നൽകുകയും ചെയ്തിരുന്നല്ലോ?! അതയാൾക്ക് പ്രയോജനകരമാവുമോ?" നബി -ﷺ- പറഞ്ഞു: "അതയാൾക്ക് ഉപകരിക്കുന്നതല്ല. കാരണം, ഒരു ദിവസം പോലും 'എൻ്റെ രക്ഷിതാവേ! പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തു തരണേ!' എന്ന് അയാൾ പറഞ്ഞിട്ടില്ല." صحيح - رواه مسلم
explain-icon

വിശദീകരണം

ഇസ്‌ലാം വന്നെത്തുന്നതിന് മുൻപ് ഖുറൈശികളിലെ തലവന്മാരിൽ പെട്ട ഒരാളായിരുന്നു അബ്ദുല്ലാഹി ബ്‌നു ജുദ്ആൻ. അയാളെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. അദ്ദേഹം ചെയ്തിരുന്ന ചില നന്മകൾ ഉണ്ടായിരുന്നു; കുടുംബബന്ധം ചേർക്കലും അവരോട് നന്മ പ്രവർത്തിക്കലും ദരിദ്രർക്ക് ഭക്ഷണം നൽകലും മറ്റുമെല്ലാം അതിൽ പെട്ടതായിരുന്നു. ഇസ്‌ലാം പ്രോത്സാഹനം നൽകിയ നന്മകളിൽ പെട്ട ഇത്തരം കാര്യങ്ങൾ ചെയ്ത വ്യക്തിയാണെങ്കിലും പരലോകത്ത് അയാൾക്ക് അത് പ്രയോജനകരമാവില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം അയാൾ അല്ലാഹുവിനെ നിഷേധിച്ച വ്യക്തിയായിരുന്നു. ഒരു ദിവസം പോലും 'പരലോകദിനത്തിൽ എൻ്റെ തെറ്റുകൾ നീ എനിക്ക് പൊറുത്തു തരേണമേ' എന്ന് അല്ലാഹുവിനോട് അയാൾ പ്രാർത്ഥിക്കുകയുണ്ടായിട്ടില്ല.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും വിശ്വസിക്കുന്നതിൻ്റെ പ്രാധാന്യം. സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളിൽ ഒന്നാണത്.
  • അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും നിഷേധിക്കുന്നതിൻ്റെ അപകടവും ഗൗരവവും. സൽകർമ്മങ്ങളെ മുഴുവൻ നശിപ്പിച്ചു കളയുന്ന തിന്മയാണത്.
  • ഇസ്‌ലാമിനെ നിഷേധിച്ചവർക്ക് അവരുടെ നന്മകൾ പരലോകത്ത് പ്രയോജനപ്പെടുന്നതല്ല. അവർ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തതിൻ്റെ ഫലമാണത്.
  • ഒരു മനുഷ്യൻ തൻ്റെ നിഷേധത്തിൻ്റെ കാലയളവിൽ ചെയ്യുന്ന നന്മകൾ അയാൾ മുസ്‌ലിമായാൽ നന്മയായി രേഖപ്പെടുത്തപ്പെടും. അതിനുള്ള പ്രതിഫലവും അയാൾക്ക് നൽകപ്പെടുകയും ചെയ്യും.