അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- പറയുന്നു. ഒരിക്കൽ സ്വഹാബികൾ നബി -ﷺ- യോടൊപ്പം പള്ളിയിൽ ഇരിക്കുന്ന വേളയിൽ ഒരാൾ തൻ്റെ ഒട്ടകപ്പുറത്തേറി അവിടേക്ക് വന്നു. തൻ്റെ ഒട്ടകത്തെ മുട്ടുകുത്തിച്ച ശേഷം അതിനെ കെട്ടിയിട്ടു. ശേഷം ആഗതൻ അവരോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ ചാരിയിരിക്കുന്നുണ്ടായിരുന്നു. സ്വഹാബികൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത മനുഷ്യനാണ്." അപ്പോൾ ആഗതൻ പറഞ്ഞു: "ഹേ അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നിൻ്റെ വിളി ഞാൻ കേട്ടിരിക്കുന്നു. ചോദിച്ചോളൂ; ഞാൻ ഉത്തരം നൽകാം." അപ്പോൾ ആഗതൻ നബി -ﷺ- യോട് പറഞ്ഞു: "ഞാൻ താങ്കളോട് ചോദിക്കുകയും, എൻ്റെ ചോദ്യങ്ങളിൽ കടുപ്പം പുലർത്തുകയും ചെയ്യുന്നതാണ്. എന്നാൽ അതിൻ്റെ പേരിൽ താങ്കൾക്ക് എന്നോട് പ്രയാസം തോന്നരുത്." എന്നോട് ദേഷ്യം പിടിക്കുകയോ, താങ്കൾക്ക് ഉത്തരം നൽകാൻ മടിയുണ്ടാവുകയോ ചെയ്യരുത് എന്നർത്ഥം. നബി -ﷺ- പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ." നബി -ﷺ- പറഞ്ഞു: "താങ്കളുടെ രക്ഷിതാവും, താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവുമായ അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കുന്നു: അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് നിയോഗിച്ചത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." തൻ്റെ സത്യസന്ധത ഊന്നിപ്പറയുന്നതിന് വേണ്ടിയാണ് അവിടുന്ന് 'അല്ലാഹുമ്മ' എന്ന് മറുപടിയിൽ പറഞ്ഞത്. ആഗതൻ ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹുവാണോ താങ്കളോട് കൽപ്പിച്ചത്; ഞങ്ങൾ രാവിലെയും രാത്രിയിലുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന്?" നിർബന്ധ നമസ്കാരങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; അല്ലാഹുവാണോ ഈ മാസം -അതായത് റമദാനിൽ- ഞങ്ങൾ നോമ്പെടുക്കണമെന്ന് താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; ഈ ദാനധർമ്മം ഞങ്ങളിലെ ധനികരിൽ നിന്ന് പിടിച്ചെടുക്കുകയും ഞങ്ങളിലെ ദരിദ്രരിൽ വിതരണം ചെയ്യുകയും ചെയ്യാൻ താങ്കളോട് കൽപ്പിച്ചത് അല്ലാഹുവാണോ ?" സകാത്താണ് ഉദ്ദേശ്യം. നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." ഇത് കേട്ടപ്പോൾ ആഗതൻ ഇസ്‌ലാം സ്വീകരിച്ചു. ബനൂ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ് താനെന്ന് നബി -ﷺ- യോട് അദ്ദേഹം വെളിപ്പെടുത്തി.