ത്വൽഹ ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നജ്ദുകാരിൽ പെട്ട -ചിതറിക്കിടക്കുന്ന മുടിയുള്ള- ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു. അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ മുഴക്കം ഞങ്ങൾ കേൾക്കുന്നുണ്ട്. എന്നാൽ പറയുന്നതെന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അങ്ങനെ നബി -ﷺ- യുടെ അരികിലേക്ക് അദ്ദേഹം എത്തി. ഇസ്‌ലാമിനെ കുറിച്ചായിരുന്നു അയാൾ ചോദിച്ചു കൊണ്ടിരുന്നത്. നബി -ﷺ- അതിനുള്ള ഉത്തരമായി പറഞ്ഞു: "രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്കാരം (നിർവ്വഹിക്കണം)." അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." ശേഷം നബി -ﷺ- പറഞ്ഞു: "റമദാൻ മാസത്തിലെ നോമ്പും (അനുഷ്ഠിക്കണം)." അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." ശേഷം നബി -ﷺ- അദ്ദേഹത്തോട് സകാത്തിനെ കുറിച്ച് പറഞ്ഞു. അപ്പോൾ അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." അങ്ങനെ ആ മനുഷ്യൻ തിരിച്ചു പോയി. അയാൾ പറയുന്നുണ്ടായിരുന്നു: "അല്ലാഹു സത്യം! ഈ പറഞ്ഞതിൽ ഞാൻ വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യില്ല." നബി -ﷺ- (അദ്ദേഹത്തെ കുറിച്ച്) പറഞ്ഞു: "അവൻ പറഞ്ഞത് സത്യമാണെങ്കിൽ അവൻ വിജയിച്ചിരിക്കുന്നു." صحيح - متفق عليه
explain-icon

വിശദീകരണം

നജ്ദുകാരിൽ പെട്ട ഒരാൾ നബി -ﷺ- യുടെ അടുക്കൽ വന്നു. അയാളുടെ മുടി ചിതറിക്കിടക്കുന്ന നിലയിലും, ശബ്ദം വളരെ ഉച്ചത്തിലുമായിരുന്നു. അദ്ദേഹം സംസാരിക്കുന്നത് കേൾക്കുന്നവർക്ക് ഗ്രഹിക്കാൻ സാധിച്ചിരുന്നില്ല. അങ്ങനെ നബി -ﷺ- യുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം ഇസ്‌ലാമിലെ വിധിവിലക്കുകളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചോദിക്കാൻ ആരംഭിച്ചു. നബി -ﷺ- നിസ്കാരത്തെ കുറിച്ചാണ് അയാൾക്ക് ആദ്യം പറഞ്ഞു കൊടുത്തത്. എല്ലാ ദിവസവും, രാവിലെയും രാത്രിയുമായി അഞ്ചു നേരത്തെ നിസ്കാരം അല്ലാഹു അയാൾക്ക് മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവിടുന്ന് അറിയിച്ചു. അപ്പോൾ അയാൾ ചോദിച്ചു: ഈ അഞ്ചു നേരത്തെ നിസ്കാരങ്ങൾ അല്ലാതെ മറ്റേതെങ്കിലും നിസ്കാരം എൻ്റെ മേൽ നിർബന്ധമുണ്ടോ? നബി -ﷺ- പറഞ്ഞു: "ഇല്ല. ഐഛികമായ നിസ്കാരങ്ങൾ നിനക്ക് നിർവഹിക്കാം എന്നല്ലാതെ." ശേഷം നബി -ﷺ- പറഞ്ഞു: റമദാൻ മാസത്തിലെ നോമ്പും അല്ലാഹു നിനക്ക് മേൽ നിർബന്ധമാക്കിയ കാര്യങ്ങളിൽ പെട്ടതാണ്. അപ്പോൾ ആഗതൻ ചോദിച്ചു: "റമദാൻ മാസത്തിലെ ഈ നോമ്പല്ലാതെ മറ്റേതെങ്കിലും നോമ്പുകൾ എനിക്ക് മേൽ നിർബന്ധമുണ്ടോ?" നബി -ﷺ- പറഞ്ഞു: "ഇല്ല. നിനക്ക് ഐഛികമായ നോമ്പുകൾ എടുക്കാം എന്നല്ലാതെ." ശേഷം നബി -ﷺ- സകാത്തിനെ കുറിച്ച് പറഞ്ഞു. ആഗതൻ ചോദിച്ചു: നിർബന്ധമായ സകാത്ത് നൽകിയാൽ മറ്റേതെങ്കിലും ദാനധർമങ്ങൾ എനിക്ക് മേൽ നിർബന്ധമുണ്ടോ? നബി -ﷺ- പറഞ്ഞു: ഇല്ല. നീ ഐഛികമായി വല്ലതും ചെയ്യുന്നെങ്കിലല്ലാതെ. നബി -ﷺ- ഈ വിധിവിലക്കുകളും നിർബന്ധ ബാധ്യതകളും വിശദീകരിച്ചു നൽകുന്നത് കേട്ടതിന് ശേഷം ആഗതൻ തിരിഞ്ഞു നടന്നു. താൻ കേട്ട കാര്യത്തിൽ എന്തെങ്കിലുമൊന്ന് വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യുകയില്ല എന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ടായിരുന്നു അയാളുടെ മടക്കം. ഇതു കണ്ടപ്പോൾ നബി -ﷺ- ഉടനെ പറയുകയുണ്ടായി: അയാൾ ശപഥം ചെയ്തു പറഞ്ഞ കാര്യം സത്യമായി അയാൾ പുലർത്തുകയാണെങ്കിൽ അവൻ വിജയികളിൽ പെടുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഇസ്‌ലാമിക മതനിയമങ്ങളിലെ ലാളിത്യവും, മനുഷ്യർക്ക് അത് നൽകുന്ന എളുപ്പങ്ങളും.
  • നബി -ﷺ- ചോദ്യകർത്താവിനോട് കാഴ്ചവെച്ച നല്ല പെരുമാറ്റം. തൻ്റെ അരികിൽ വന്നെത്താനും ചോദിക്കാനുമെല്ലാം ആ മനുഷ്യന് അവിടുന്ന് അനുവാദം നൽകി.
  • ഇസ്‌ലാമിക പ്രബോധനത്തിൽ ഏറ്റവും പ്രാധാന്യമുള്ളത് ആദ്യം പറയുകയും, അതിൽ താഴെയുള്ള കാര്യം ശേഷം പറയുകയുമാണ് വേണ്ടത്.
  • ഇസ്‌ലാം എന്നാൽ വിശ്വാസവും പ്രവർത്തനവും കൂടിച്ചേർന്നതാണ്. വിശ്വാസമില്ലാതെയുള്ള പ്രവർത്തനമോ, പ്രവർത്തനമില്ലാതെയുള്ള വിശ്വാസമോ പ്രയോജനം ചെയ്യുകയില്ല.
  • ഹദീഥിൽ പരാമർശിക്കപ്പെട്ട പ്രവർത്തനങ്ങളുടെ പ്രാധാന്യവും, ഇവയെല്ലാം ഇസ്‌ലാമിൻ്റെ സ്തംഭങ്ങളിൽ പെട്ടവയാണെന്നുമുള്ള പാഠം.
  • അഞ്ചു നേരത്തെ നിർബന്ധ നിസ്കാരങ്ങളുടെ കൂട്ടത്തിൽ വെള്ളിയാഴ്ച്ചയിലെ ജുമുഅഃ നിസ്കാരവും ഉൾപ്പെടുന്നതാണ്. കാരണം ദ്വുഹ്ർ നിസ്കാരം നിർബന്ധമായും നിർവ്വഹിക്കേണ്ടതിന് പകരമായാണ് വെള്ളിയാഴ്ച്ചയിലെ ജുമുഅഃ നിസ്കാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
  • രണ്ട് സാക്ഷ്യവചനങ്ങൾക്ക് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ള സാക്ഷ്യങ്ങൾ) ശേഷം എണ്ണപ്പെടുന്ന സ്തംഭങ്ങളായ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധബാധ്യതകളാണ് നബി -ﷺ- ആഗതന് ആദ്യമായി പഠിപ്പിച്ചത്. അദ്ദേഹം മുസ്‌ലിമായിരുന്നു എന്നതിനാലാണ് ശഹാദത്ത് പ്രത്യേകം പറയാതിരുന്നത്. ഇക്കൂട്ടത്തിൽ ഹജ്ജ് പറയപ്പെടാതിരിക്കാനുള്ള കാരണം; ഈ സംഭവം നടക്കുമ്പോൾ ഹജ്ജ് നിർബന്ധമാക്കപ്പെട്ടിരുന്നില്ല എന്നത് കൊണ്ടോ, ഹജ്ജിൻ്റെ സമയം ആയിട്ടില്ല എന്നത് കൊണ്ടോ ആണ്.
  • ഇസ്‌ലാമിൽ ഒരാളുടെ മേൽ നിർബന്ധമാക്കപ്പെട്ട കാര്യങ്ങൾ മാത്രം ഒരാൾ ചെയ്താലും അയാൾ വിജയികളിൽ പെടുന്നതാണ്. എന്നാൽ സുന്നത്തായ കാര്യങ്ങൾ ചെയ്യരുതെന്നോ ചെയ്യേണ്ടതില്ലെന്നോ ഈ പറഞ്ഞതിന് അർത്ഥമില്ല. കാരണം നിർബന്ധ കർമങ്ങൾക്ക് പൂർത്തീകരണം നൽകാൻ പരലോകത്ത് ഐഛിക കർമങ്ങൾ കാരണമാകും.
explain-icon

കൂടുതൽ