അബൂ ത്വാലിബ് മരണാസന്നനായ നിലയിൽ കിടക്കുമ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ അരികിൽ ചെന്നു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: "എൻ്റെ പിതൃ സഹോദരാ! താങ്കൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; അല്ലാഹുവിങ്കൽ ഞാൻ താങ്കൾക്ക് ആ വാക്ക് പറഞ്ഞതായി സാക്ഷ്യം വഹിക്കാം. അപ്പോൾ അബൂ ജഹ്ലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യഃയും പറഞ്ഞു: "ഹേ അബൂത്വാലിബ്! താങ്കളുടെ പിതാവായ അബ്ദുൽ മുത്വലിബിൻ്റെ മാർഗം താങ്കൾ ഉപേക്ഷിക്കുകയാണോ?!" അതായത് വിഗ്രഹാരാധന താങ്കൾ വെടിയുകയാണോ എന്നർത്ഥം. അവർ രണ്ടു പേരും അബൂ ത്വാലിബിനോട് ഇക്കാര്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അവസാനം 'താൻ അബ്ദുൽ മുത്വലിബിൻ്റെ മാർഗത്തിലാണെന്ന് -ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും വഴിയിലാണെന്ന്- പറഞ്ഞു കൊണ്ട് അബൂ ത്വാലിബ് അവസാനശ്വാസം വലിക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ രക്ഷിതാവ് എന്നോട് വിലക്കുന്നത് വരെ ഞാൻ താങ്കൾക്ക് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കുന്നതാണ്." ഈ സന്ദർഭത്തിൽ അല്ലാഹുവിൻ്റെ വചനം അവതരിച്ചു: "ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും നബിക്കും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല." അബൂത്വാലിബിൻ്റെ വിഷയത്തിലാണ് മറ്റൊരു വചനം കൂടി അവതരിച്ചത്: "തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു." [അൽ ഖസ്വസ്വ്: 56] താങ്കൾ സന്മാർഗം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്മാർഗം നൽകാൻ താങ്കൾക്ക് സാധ്യമല്ല; മറിച്ച് അങ്ങയുടെ ബാധ്യത എത്തിച്ചു കൊടുക്കുക എന്നത് മാത്രമാണ്. അല്ലാഹു അവനുദ്ദേശിച്ചവരെ സന്മാർഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.