ഒരു മുസ്‌ലിമിന് തൻ്റെ സഹോദരനോടുള്ള ചില ബാധ്യതകളാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. നിന്നോട് സലാം പറഞ്ഞവൻ്റെ സലാം മടക്കലാണ് ഒന്നാമത്തെ ബാധ്യത. രണ്ടാമത്തെ ബാധ്യത: രോഗിയെ സന്ദർശിക്കൽ. മൂന്നാമത്തെ ബാധ്യത: ജനാസഃയെ പിന്തുടരൽ; മരിച്ച വ്യക്തിയുടെ വീട് മുതൽ നിസ്‌കാരസ്ഥലം വരെയും അവിടെ നിന്ന് മഖ്ബറഃ വരെയും മയ്യിത്തിനെ പിന്തുടരുകയും, മയ്യിത്ത് മറമാടപ്പെടുന്നത് വരെ കാത്തുനിൽക്കുകയും ചെയ്യുക എന്നതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. നാലാമത്തെ ബാധ്യത: ഒരാൾ കല്യാണ വിരുന്നിനോ മറ്റോ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കുക എന്നുള്ളതാണ്. അഞ്ചാമത്തെ ബാധ്യത തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കലാണ്. ഒരാൾ തുമ്മിയാൽ അവൻ 'അൽഹംദുലില്ലാഹ്' എന്ന് പറയണമല്ലോ? അപ്പോൾ അവന് വേണ്ടി 'അല്ലാഹു നിനക്ക് കാരുണ്യം ചൊരിയട്ടെ' എന്ന് പ്രാർത്ഥിക്കണം. അപ്പോൾ തുമ്മിയ വ്യക്തി 'അല്ലാഹു താങ്കൾക്ക് സന്മാർഗം കാണിക്കുകയും താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ' എന്ന് പ്രാർത്ഥിക്കണം.