അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ സലാം അങ്ങോട്ടു പറയരുത്. വഴികളിൽ അവരിൽ ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടിയാൽ അതിൻ്റെ ഇടുങ്ങിയ ഭാഗങ്ങളിലേക്ക് അവരെ ഒതുക്കുക." صحيح - رواه مسلم
explain-icon

വിശദീകരണം

യഹൂദരോടും നസ്വാറാക്കളോടും അങ്ങോട്ട് സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നത് നബി -ﷺ- വിലക്കുന്നു. അവർ (ഇസ്‌ലാമിക രാജ്യത്ത് കരാറോടെ താമസിക്കുന്ന) ദിമ്മികളാണെങ്കിലും അവർക്ക് ഈ വിധി ബാധകമാണ് എന്നതിനാൽ അവരല്ലാത്ത മറ്റു നിഷേധികൾക്കും ഇത് ബാധകമാണെന്നത് പ്രത്യേകം പറയേണ്ടതില്ല. അവരിൽ പെട്ടവരെ വഴിയിൽ കണ്ടുമുട്ടുകയാണെങ്കിൽ വഴിയുടെ ഇടുങ്ങിയ ഭാഗത്തേക്ക് അവരെ നീക്കണമെന്നും അവിടുന്ന് അറിയിക്കുന്നു. കാരണം മുഅ്മിനിനാണ് വഴിയുടെ മദ്ധ്യഭാഗം നൽകേണ്ടത്. നിഷേധികളാണ് വഴിയുടെ ഓരങ്ങൾ ഉപയോഗിക്കേണ്ടത്. മുസ്‌ലിമായ ഒരു വ്യക്തി ഒരിക്കലും നിന്ദ്യനോ താഴ്ന്നവനോ ആയി ജീവിക്കേണ്ടതില്ല.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • യഹൂദ നസ്വാറാക്കളിൽ പെട്ടവരോടോ അവരല്ലാത്ത അമുസ്ലിംകളോടോ അങ്ങോട്ട് സലാം പറയൽ മുസ്‌ലിമിന് അനുവദനീയമല്ല.
  • നിഷേധികളിൽ പെട്ട ഒരാൾ മുസ്‌ലിമിനോട് സലാം പറഞ്ഞു കൊണ്ട് തുടങ്ങിയാൽ അവർക്ക് 'വ അലയ്ക്കും' എന്നു മറുപടി പറയുന്നത് അനുവദനീയമാണ്.
  • മുസ്‌ലിംകളല്ലാത്തവരെ പ്രയാസപ്പെടുത്തുക എന്നത് -യാതൊരു കാരണവുമില്ലാതെ- പ്രത്യേകം ലക്ഷ്യം വെക്കുക അനുവദനീയമല്ല. എന്നാൽ ഒരു വഴി ഇടുങ്ങിയതായിരിക്കുകയോ തിരക്കുള്ളതായിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ ആ വഴിക്ക് ഏറ്റവും അർഹതയുള്ളത് മുസ്‌ലിമായ ഒരു വ്യക്തിക്കാണ്. പ്രസ്തുത വേളയിൽ കാഫിർ വഴിയുടെ ഓരത്തേക്ക് മാറേണ്ടതുണ്ട്.
  • മുസ്ലിമീങ്ങളുടെ പ്രതാപം പ്രകടിപ്പിക്കുകയും, അല്ലാത്തവരുടെ നിന്ദ്യത വ്യക്തമാക്കുകയും വേണം. എന്നാൽ മോശമായ വാക്കുകൾ പറഞ്ഞു കൊണ്ടോ, അവരോട് അതിക്രമം പ്രവർത്തിച്ചു കൊണ്ടോ ആകരുത് ഇതൊന്നും.
  • കുഫ്ഫാറുകൾക്ക് ഇടുക്കമുണ്ടാക്കുന്നതിൻ്റെ പിന്നിലെ കാരണം അവർ അല്ലാഹുവിനെ നിഷേധിച്ചിരിക്കുന്നു എന്ന തിന്മയാണ്. ഇത്തരം ഇടുക്കങ്ങൾ തങ്ങൾക്ക് മേൽ നിശ്ചയിക്കപ്പെടാനുള്ള കാരണത്തെ കുറിച്ച് അവർ പഠിക്കുകയും, അതിലൂടെ അവർ ഇസ്‌ലാം സ്വീകരിക്കുകയും, അങ്ങനെ അവർ നരകത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തേക്കാനുള്ള സാധ്യതയും ഈ നിയമം നിശ്ചയിക്കപ്പെട്ടതിന് പിന്നിലുണ്ട്.
  • കാഫിറായ ഒരു മനുഷ്യനോട് 'എന്തൊക്കെയുണ്ട് വിശേഷം?', 'സുഖം തന്നെയല്ലേ?', 'എങ്ങനെയുണ്ട് കാര്യങ്ങളൊക്കെ?'എന്നിങ്ങനെയെല്ലാം ചോദിച്ചു കൊണ്ട് സംസാരം ആരംഭിക്കേണ്ട സന്ദർഭങ്ങളിൽ അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ല.കാരണം ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നത് അവരോട് സലാം പറഞ്ഞു കൊണ്ട് ആരംഭിക്കുക എന്ന കാര്യം മാത്രമാണ്.
  • ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "പുത്തനാചാരങ്ങൾ നിർമ്മിച്ച മുബ്തദിഅ് ആയ വ്യക്തിയോടും സലാം പറഞ്ഞു കൊണ്ട് തുടങ്ങരുത് എന്നതാണ് ശരിയായ അഭിപ്രായം. ഒരു വ്യക്തിയുടെ അവസ്ഥ എന്താണെന്ന് അറിയാതെ അവനോട് സലാം പറയുകയും, ശേഷം അയാൾ മുസ്‌ലിമല്ലെന്നോ ബിദ്അത്തുകാരനായിരുന്നെന്നോ മനസ്സിലാവുകയും ചെയ്താൽ 'ഞാൻ നിന്നോട് പറഞ്ഞ സലാം തിരിച്ചെടുത്തിരിക്കുന്നു' എന്ന് പറയാം; അവർക്കുള്ള നിന്ദ്യത ബോധ്യപ്പെടുത്താൻ അത് കാരണമാകും."
explain-icon

കൂടുതൽ