അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്." صحيح - متفق عليه
explain-icon

വിശദീകരണം

തൻ്റെ മുസ്‌ലിമായ സഹോദരനെ മൂന്ന് ദിവസങ്ങൾക്കപ്പുറം അകറ്റി നിർത്തുകയും, പിണങ്ങി നിൽക്കുകയും ചെയ്യുക എന്നത് നബി ﷺ വിലക്കുന്നു. പരസ്പരം കണ്ടുമുട്ടിയാൽ സലാം പറയുകയോ, സംസാരിക്കുകയോ ചെയ്യാതെ അവർ തിരിഞ്ഞു പോവുക എന്നത് പാടില്ല തെറ്റി നിൽക്കുന്നവരിൽ ഏറ്റവും നല്ല വ്യക്തി ഈ അകൽച്ച ഇല്ലാതെയാക്കാൻ ശ്രമിക്കുകയും, ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുകയും ചെയ്യുന്നവനാണ്. ഇവിടെ ആക്ഷേപിക്കപ്പെട്ട പിണക്കം വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള പിണക്കമാണ്. എന്നാൽ അല്ലാഹുവിൻ്റെ പേരിലുള്ള അകൽച്ച ഇതിൽ പെടുകയില്ല; അധർമ്മികളെയും ബിദ്അത്തുകാരെയും മോശം കൂട്ടുകാരെയും അകറ്റി നിർത്തുന്നത് ഉദാഹരണം. ഈ പിണക്കങ്ങൾ നിശ്ചിത ദിവസങ്ങൾ മാത്രമേ പാടുള്ളൂ എന്നില്ല; മറിച്ച് പിണങ്ങി നിൽക്കാൻ കാരണമായ തിന്മ ഇല്ലാതെയാകുന്നത് വരെ അത് തുടരാവുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മൂന്ന് ദിവസങ്ങളോ അതിൽ കുറഞ്ഞ സമയമോ പിണങ്ങി നിൽക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു; മനുഷ്യ പ്രകൃതം പരിഗണിച്ചു കൊണ്ടുള്ള ഇളവാണത്. പിണക്കത്തിന് കാരണമായ വിഷയം മനസ്സിൽ നിന്ന് മാറിപ്പോകാനുള്ള കാലാവധിയെന്ന നിലക്കാണ് മൂന്ന് ദിവസം ഇളവ് നൽകപ്പെട്ടത്.
  • സലാം പറയുന്നതിൻ്റെ ശ്രേഷ്ഠത. ഹൃദയങ്ങളിലുള്ള പിണക്കം നീക്കാനുള്ള മാർഗവും, മനസ്സിലുള്ള സ്നേഹത്തിൻ്റെ അടയാളവുമാണത്.
  • പരസ്പര സാഹോദര്യവും ബന്ധമുള്ളവർക്കിടയിലുള്ള സ്നേഹവും നിലനിർത്തുന്നതിൽ ഇസ്‌ലാം നൽകിയ ശ്രദ്ധയും പരിഗണനയും.