അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ പിറകിൽ സഹയാത്രികനായി ഇരുത്തി പോകുന്ന വേളയിൽ നബി -ﷺ- പറഞ്ഞു: "ഹേ മുആദ് ബ്നു ജബൽ!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." നബി -ﷺ- പറഞ്ഞു: "ഹേ മുആദ്!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." മൂന്നു തവണ ഇപ്രകാരം ആവർത്തിച്ചു. ശേഷം നബി -ﷺ- പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരാൾക്ക് മേലും അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല." മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷമാകുന്നതിന് വേണ്ടി അവരെ ഈ വാർത്ത അറിയിക്കട്ടെയോ?" നബി -ﷺ- പറഞ്ഞു: "അതോടെ അവർ അതിൽ ഒതുങ്ങിക്കൂടും." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "മുആദ് തൻ്റെ മരണവേളയിൽ (വിജ്ഞാനം മറച്ചു വെക്കുന്നത്) തെറ്റാകുമോ എന്ന ഭയത്തിലാണ് ഇക്കാര്യം അറിയിച്ചത്." صحيح - متفق عليه
explain-icon

വിശദീകരണം

മുആദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വാഹനപ്പുറത്ത് അവിടുത്തെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന വേളയിൽ നബി -ﷺ- അദ്ദേഹത്തെ മൂന്ന് തവണ വിളിച്ചു. ഇനി പറയാനിരിക്കുന്ന കാര്യത്തിൻ്റെ ഗൗരവം അദ്ദേഹത്തിൻ്റെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആവർത്തിച്ചുള്ള ഈ വിളികൾ. ഓരോ തവണയും നബി -ﷺ- തന്നെ വിളിച്ചപ്പോഴും മുആദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഞാൻ ആവർത്തിച്ചു ഉത്തരം നൽകുന്നു. അങ്ങയുടെ വിളിക്ക് ഉത്തരം നൽകുന്നതിൽ ഞാൻ എല്ലാ സൗഭാഗ്യവും കാണുന്നു." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന ആശയം പഠിപ്പിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കിന് സാക്ഷ്യം വഹിക്കുകയും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ; അവൻ്റെ ഹൃദയത്തിൽ നിന്ന് സത്യസന്ധമായി കൊണ്ടാണ് അവനത് പറയുന്നതെങ്കിൽ... ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ അല്ലാഹു അവൻ്റെ മേൽ നരകം നിഷിദ്ധമാക്കുന്നതാണ്." താൻ കേട്ട കാര്യം ജനങ്ങളെ അറിയിക്കുകയും അവർക്ക് സന്തോഷകരമായ ഈ വാർത്ത എത്തിച്ചു നൽകുകയും ചെയ്യട്ടയോ എന്ന് നബി -ﷺ- യോട് മുആദ് -رَضِيَ اللَّهُ عَنْهُ- അനുവാദം ചോദിച്ചു. എന്നാൽ ജനങ്ങൾ ഈ വിവരം അറിഞ്ഞാൽ അതിൻ്റെ മേൽ പ്രതീക്ഷ വെക്കുകയും, അവരുടെ പ്രവർത്തനങ്ങൾ കുറയാൻ അത് കാരണമാവുകയും ചെയ്തേക്കുമോ എന്ന് നബി -ﷺ- പേടിച്ചു. അതിനാൽ മരണത്തിൻ്റെ തൊട്ടുമുൻപുള്ള സന്ദർഭത്തിലാണ് മുആദ് -رَضِيَ اللَّهُ عَنْهُ- ഈ വിവരം മറ്റുള്ളവരോട് പറഞ്ഞത്. അറിവ് മറച്ചു വെച്ചതിനുള്ള തെറ്റ് തന്നെ ബാധിക്കുമോ എന്ന ഭയം കൊണ്ടായിരുന്നു അത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യുടെ വിനയം നോക്കൂ; തൻ്റെ അനുചരനായ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ അവിടുന്ന് തൻ്റെ വാഹനപ്പുറത്ത്, പിറകിലിരുത്തി യാത്ര ചെയ്യുമായിരുന്നു.
  • നബി -ﷺ- യുടെ മനോഹരമായ അദ്ധ്യാപനരീതി. അവിടുന്ന് മുആദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രദ്ധ പൂർണ്ണമായി ലഭിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ ആവർത്തിച്ച് വിളിച്ചു.
  • ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ് എന്ന സാക്ഷ്യ വചനം അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ അത് സത്യസന്ധമായ ഹൃദയത്തോടെ, അതിൻ്റെ ആശയം ഉറച്ചു വിശ്വസിക്കുന്ന നിലയിൽ പറയേണ്ടതുണ്ട്. കളവായി പറയുന്നവനും സംശയത്തോടെ പറയുന്നവനും അത് പ്രയോജനം ചെയ്യുകയില്ല.
  • തൗഹീദിൻ്റെ (അല്ലാഹുവിനെ മാത്രം ആരാധിച്ചവർ) വക്താക്കൾ നരകത്തിൽ ഒരിക്കലും ശാശ്വതരാക്കപ്പെടുകയില്ല. തങ്ങളുടെ തിന്മകൾ കാരണത്താൽ അവർ നരകത്തിൽ പ്രവേശിച്ചാൽ തന്നെയും ആ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടതിന് ശേഷം അവർ അതിൽ നിന്ന് പുറത്തു കടക്കുന്നതാണ്.
  • രണ്ട് സാക്ഷ്യവചനങ്ങൾ സത്യസന്ധമായി പറയുന്നതിൻ്റെ ശ്രേഷ്ഠത.
  • ചില സന്ദർഭങ്ങളിൽ ഒരു ഹദീഥ് പറയുന്നത് കൊണ്ട് പ്രയോജനത്തേക്കാൾ ഉപദ്രവം സംഭവിക്കുമെന്നാണെങ്കിൽ അത് പറയുന്നത് മാറ്റിവെക്കുന്നത് അനുവദനീയമാണ്.
explain-icon

കൂടുതൽ