നബി -ﷺ- നിസ്കാരത്തിൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുമായിരുന്നു. നിസ്കാരത്തിലെ തശഹ്ഹുദിന് ശേഷം, സലാം വീട്ടുന്നതിന് മുൻപായിരുന്നു അവിടുന്ന് ഈ പ്രാർത്ഥന നടത്തിയിരുന്നത്. ഈ നാല് കാര്യങ്ങളിൽ നിന്ന് രക്ഷ തേടാൻ നമ്മോടും നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. അവിടുന്ന് രക്ഷ തേടിയിരുന്ന ഒന്നാമത്തെ കാര്യം: ഖബ്ർ ശിക്ഷയായിരുന്നു. രണ്ടാമത്തെ കാര്യം: നരകശിക്ഷയായിരുന്നു. അത് ഖിയാമത്ത് നാളിൽ സംഭവിക്കാനിരിക്കുന്ന കാര്യമാണ്. മൂന്നാമത്തെ കാര്യം: ജീവിതത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നും മരണത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നുമുള്ള രക്ഷതേടലാണ്. ഐഹികമായ ദേഹേഛകളും നിഷിദ്ധമായ കാര്യങ്ങളും വഴികേടിൽ വീഴ്ത്തിക്കളയുന്ന ആശയക്കുഴപ്പങ്ങളും ഇഹലോകത്തിൻ്റെ പരീക്ഷണങ്ങളിൽ പെട്ടതാണ്. മരണത്തിൻ്റെ പരീക്ഷണം അന്ത്യനിമിഷം അടുക്കുന്ന വേളയിലാണ്. ഇസ്‌ലാമിൽ നിന്നും സുന്നത്തിൻ്റെ മാർഗത്തിൽ നിന്നും വഴിതെറ്റിപ്പോയേക്കാവുന്ന സന്നിഗ്ദ ഘട്ടമാണത്. ഖബ്റിൽ വെച്ച് രണ്ട് മലക്കുകൾ ചോദിക്കുന്ന ചോദ്യങ്ങളുമാകാം ഇവിടെ ഉദ്ദേശ്യം. നാലാമത്തെ കാര്യം: മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണമാണ്. അവസാനകാലഘട്ടത്തിലാണ് അവൻ പുറപ്പെടുക. അല്ലാഹു ദജ്ജാലിനെ കൊണ്ട് മനുഷ്യരെ പരീക്ഷിക്കുന്നതാണ്. അവനെ കൊണ്ടുള്ള ഉപദ്രവവും പരീക്ഷണവും വഴികേടും അത്ര കഠിനമായിരിക്കും എന്നതിനാലാണ് ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്.