അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പ്രാർത്ഥിക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ! ഖബ്ർ ശിക്ഷയിൽ നിന്നും, നരകശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങൾ തശഹ്ഹുദിൽ നിന്ന് വിരമിച്ചാൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുക. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ ഉപദ്രവത്തിൽ നിന്നും." صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- നിസ്കാരത്തിൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുമായിരുന്നു. നിസ്കാരത്തിലെ തശഹ്ഹുദിന് ശേഷം, സലാം വീട്ടുന്നതിന് മുൻപായിരുന്നു അവിടുന്ന് ഈ പ്രാർത്ഥന നടത്തിയിരുന്നത്. ഈ നാല് കാര്യങ്ങളിൽ നിന്ന് രക്ഷ തേടാൻ നമ്മോടും നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. അവിടുന്ന് രക്ഷ തേടിയിരുന്ന ഒന്നാമത്തെ കാര്യം: ഖബ്ർ ശിക്ഷയായിരുന്നു. രണ്ടാമത്തെ കാര്യം: നരകശിക്ഷയായിരുന്നു. അത് ഖിയാമത്ത് നാളിൽ സംഭവിക്കാനിരിക്കുന്ന കാര്യമാണ്. മൂന്നാമത്തെ കാര്യം: ജീവിതത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നും മരണത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നുമുള്ള രക്ഷതേടലാണ്. ഐഹികമായ ദേഹേഛകളും നിഷിദ്ധമായ കാര്യങ്ങളും വഴികേടിൽ വീഴ്ത്തിക്കളയുന്ന ആശയക്കുഴപ്പങ്ങളും ഇഹലോകത്തിൻ്റെ പരീക്ഷണങ്ങളിൽ പെട്ടതാണ്. മരണത്തിൻ്റെ പരീക്ഷണം അന്ത്യനിമിഷം അടുക്കുന്ന വേളയിലാണ്. ഇസ്‌ലാമിൽ നിന്നും സുന്നത്തിൻ്റെ മാർഗത്തിൽ നിന്നും വഴിതെറ്റിപ്പോയേക്കാവുന്ന സന്നിഗ്ദ ഘട്ടമാണത്. ഖബ്റിൽ വെച്ച് രണ്ട് മലക്കുകൾ ചോദിക്കുന്ന ചോദ്യങ്ങളുമാകാം ഇവിടെ ഉദ്ദേശ്യം. നാലാമത്തെ കാര്യം: മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണമാണ്. അവസാനകാലഘട്ടത്തിലാണ് അവൻ പുറപ്പെടുക. അല്ലാഹു ദജ്ജാലിനെ കൊണ്ട് മനുഷ്യരെ പരീക്ഷിക്കുന്നതാണ്. അവനെ കൊണ്ടുള്ള ഉപദ്രവവും പരീക്ഷണവും വഴികേടും അത്ര കഠിനമായിരിക്കും എന്നതിനാലാണ് ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പ്രാർത്ഥനകളിൽ ഏറെ പ്രധാനപ്പെട്ടതും ആശയസമ്പുഷ്ടമായതുമാണ് ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന. കാരണം ഇഹലോകത്തെയും പരലോകത്തെയും തിന്മകളിൽ നിന്നുള്ള രക്ഷാതേട്ടം ഈ പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുന്നു.
  • ഖബ്ർ ശിക്ഷ യാഥാർത്ഥ്യമാണെന്നതും, അത് സത്യമായും സംഭവിക്കുന്നതാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
  • പരീക്ഷണങ്ങളുടെയും ഫിത്‌നകളുടെയും ഗൗരവം. അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അല്ലാഹുവിനോട് സഹായം തേടുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
  • മസീഹുദ്ദജ്ജാൽ പുറപ്പെടുന്നതാണ് എന്ന കാര്യം സ്ഥിരപ്പെട്ടിരിക്കുന്നു. അവൻ്റെ ഫിത്ന വളരെ ഗുരുതരമായിരിക്കും.
  • അവസാനത്തെ തശഹ്ഹുദിൻ്റെ ശേഷം ഹദീഥിൽ വന്ന പ്രാർത്ഥന ചൊല്ലൽ സുന്നത്താണ്.
  • സൽകർമ്മങ്ങളുടെ അവസാനത്തിൽ പ്രാർത്ഥന നടത്തുന്നത് നല്ല കാര്യമാണ്.
explain-icon

കൂടുതൽ