മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: 'അല്ലാഹുവിൽ നിന്നുള്ള സഹായവും വിജയവും വന്നെത്തിയാൽ...' (എന്നു തുടങ്ങുന്ന സൂറത്തു നസ്ർ) അവതരിച്ചതിന് ശേഷം ഒരു നിസ്കാരത്തിലും നബി -ﷺ- ഈ പ്രാർത്ഥന ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. (സാരം) "ഞങ്ങളുടെ രക്ഷിതാവേ! നിന്നെ സ്തുതിച്ചു കൊണ്ട് ഞങ്ങൾ നിൻ്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അല്ലാഹുവേ! എനിക്ക് നീ പൊറുത്തു നൽകണേ!" മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "റുകൂഇലും സുജൂദിലും നബി -ﷺ- ധാരാളമായി ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ! ഞങ്ങളുടെ റബ്ബേ! നിൻ്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുകയും നിന്നെ ഞങ്ങൾ സ്തുതിക്കുകയും ചെയ്യുന്നു. അല്ലാഹുവേ! എനിക്ക് നീ പൊറുത്തു നൽകണേ!" ഖുർആൻ വചനം പ്രാവർത്തികമാക്കുകയായിരുന്നു അവിടുന്ന് (ഇതിലൂടെ). صحيح - متفق عليه
explain-icon

വിശദീകരണം

നബി (ﷺ) ക്ക് മേൽ സൂറത്തു നസ്ർ അവതരിക്കുകയും, അതിൽ 'അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ താങ്കൾ പ്രകീർത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക' (നസ്ർ: 3) എന്ന് അല്ലാഹു അവിടുത്തോട് കൽപ്പിക്കുകയും ചെയ്തതിന് ശേഷം നബി (ﷺ) അത് ഉടനടി പ്രാവർത്തികമാക്കുകയുണ്ടായി എന്ന് ആഇശാ (رضي الله عنها) അറിയിക്കുന്നു. അതിന് ശേഷം നിസ്കാരത്തിലെ റുകൂഉകളിലും സുജൂദുകളിലും (ഈ ആശയത്തിന് യോജിക്കുന്ന) പ്രാർത്ഥന നബി (ﷺ) അധികരിപ്പിച്ചു. അവിടുന്ന് പറയുമായിരുന്നു: سُبْحَانَكَ اللهُمَّ رَبَّنَا وَبِحَمْدِكَ، اللهُمَّ اغْفِرْ لِي» "അല്ലാഹുവേ! എല്ലാ ന്യൂനതകളിൽ നിന്നും നിനക്ക് യോജിക്കാത്ത സർവ്വതിൽ നിന്നും നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. നിൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമുള്ള പൂർണ്ണത കൊണ്ട് ഞാൻ നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. അല്ലാഹുവേ! എൻ്റെ തെറ്റുകൾ നീ മായ്ച്ചു കളയുകയും അവ നീ വിട്ടുപൊറുത്തു മാപ്പാക്കുകയും ചെയ്യേണമേ!"

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • റുകൂഇലും സുജൂദിലും ഈ പ്രാർത്ഥന അധികരിപ്പിക്കുന്നത് പുണ്യകരമാണ്.
  • ജീവിതത്തിൻ്റെ അവസാന കാലയളവിൽ പശ്ചാത്താപം അധികരിപ്പിക്കുക എന്ന കൽപ്പനയിൽ ഇബാദത്തുകളുടെ അവസാനവും അപ്രകാരം ചെയ്യണം എന്ന സൂചനയുണ്ട്. പ്രത്യേകിച്ചും നിസ്കാരത്തിൻ്റെ കാര്യത്തിൽ. ആരാധനകളിൽ സംഭവിച്ച തെറ്റുകൾക്ക് അത് പരിഹാരമായി തീരുന്നതാണ്.
  • പ്രാർത്ഥന അല്ലാഹു സ്വീകരിക്കാൻ വേണ്ടി നടത്താവുന്ന ഏറ്റവും നല്ല തവസ്സുൽ അല്ലാഹുവിനോടുള്ള തസ്ബീഹും (അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കൽ) തഹ്മീദും (അവനെ സ്തുതിക്കൽ) അധികരിപ്പിക്കുക എന്നതാണ്.
  • പാപമോചനം തേടുന്നതിൻ്റെ ശ്രേഷ്ഠതയും, എല്ലാ സന്ദർഭത്തിലും അത് തേടിക്കൊണ്ടിരിക്കണമെന്ന സൂചനയും.
  • അല്ലാഹുവിൻ്റെ കൽപ്പനകൾ നിറവേറ്റുന്നതിലും, അവനോടുള്ള അടിമത്വം പൂർത്തീകരിക്കുന്നതിലും നബി -ﷺ- ക്കുണ്ടായിരുന്ന ശുഷ്കാന്തി.
explain-icon

കൂടുതൽ