ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകുകയും, എന്നോട് കരുണ കാണിക്കുകയും, എനിക്ക് സൗഖ്യം നൽകുകയും, എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!" حسن بشواهده - رواه أبو داود والترمذي وابن ماجه وأحمد
explain-icon

വിശദീകരണം

നബി -ﷺ- തൻ്റെ നിസ്കാരങ്ങളിൽ സുജൂദുകൾക്കിടയിൽ പ്രാർത്ഥിക്കുകയും തേടുകയും ചെയ്തിരുന്ന അഞ്ച് കാര്യങ്ങളാണ് ഈ ഹദീഥിൽ വന്നിട്ടുള്ളത്. ഇവ അഞ്ചും ഓരോ മുസ്‌ലിമിനും അങ്ങേയറ്റം ആവശ്യമുള്ള അഞ്ച് കാര്യങ്ങളാണ്. ഇഹലോകത്തെയും പരലോകത്തെയും നന്മകൾ ഒരുമിക്കുന്ന പ്രാർത്ഥനകളിലൊന്നാണിത്. അല്ലാഹുവിനോട് പാപങ്ങൾ പൊറുത്തു നൽകാനും, അവ മറച്ചു വെക്കാനും, വിട്ടുപൊറുത്തു നൽകാനും അവൻ ആദ്യം അല്ലാഹുവിനോട് തേടുന്നു. രണ്ടാമതായി തൻ്റെ മേൽ അല്ലാഹുവിൻ്റെ കാരുണ്യം വർഷിക്കണമെന്ന് അവൻ തേടുന്നു. ശേഷം മതത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നതിൽ നിന്നും ദേഹേഛകളിൽ നിന്നും രോഗങ്ങളിൽ നിന്നും വേദനകളിൽ നിന്നും സൗഖ്യം തേടുന്നു. പിന്നീട് സത്യത്തിലേക്ക് തനിക്ക് മാർഗദർശനം നൽകണമെന്നും, അതിൽ തന്നെ ഉറപ്പിച്ചു നിർത്തണമെന്നും പ്രാർത്ഥിക്കുന്നു. അവസാനമായി വിശ്വാസവും വിജ്ഞാനവും സൽകർമ്മങ്ങളും, അതോടൊപ്പം അനുവദനീയവും ശുദ്ധവുമായ സമ്പാദ്യവും വർദ്ധിപ്പിച്ചു നൽകണമെന്നും തേടുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ ഈ പ്രാർത്ഥന ചൊല്ലുന്നത് പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
  • ഈ പ്രാർത്ഥനകളുടെ ശ്രേഷ്ഠത; ഇഹലോകത്തെയും പരലോകത്തെയും നന്മകൾ അവ ഉൾക്കൊണ്ടിരിക്കുന്നു.
explain-icon

കൂടുതൽ