ഖിയാമത്ത് നാളിൽ തൻ്റെ ഹൗദ്വിലെ പാത്രങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങളേക്കാളും താരകങ്ങളേക്കാളും അധികമുണ്ടായിരിക്കും എന്ന് നബി -ﷺ- അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് അറിയിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങൾ ചന്ദ്രനില്ലാത്ത അമാവാസി രാത്രിയിലാണല്ലോ കൂടുതൽ പ്രകടമാവുക?! കാരണം ചന്ദ്രനുള്ള രാത്രികളിൽ അതിൻ്റെ പ്രകാശത്തിൽ ചില നക്ഷത്രങ്ങൾ മറഞ്ഞുപോകുന്നതാണ്. അതോടൊപ്പം പൊടികൾ അന്തരീക്ഷത്തിൽ വ്യാപിച്ചാലും നക്ഷത്രങ്ങൾ കാഴ്ച്ചയിൽ നിന്ന് മറയുന്നതാണ്. സ്വർഗത്തിലെ പാത്രങ്ങളെ കുറിച്ചും നബി -ﷺ- അറിയിച്ചിരിക്കുന്നു; ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ പിന്നീടൊരിക്കലും അവന് ദാഹിക്കുന്നതല്ല. സ്വർഗത്തിൽ നിന്ന് കുടിക്കുന്ന വേളയിലാണ് അവസാനമായി അവൻ ദാഹം അനുഭവിക്കുക. നബി -ﷺ- യുടെ ഹൗദ്വിലേക്ക് സ്വർഗത്തിൽ നിന്ന് രണ്ട് വെള്ളച്ചാലുകൾ ഉണ്ടായിരിക്കുമെന്നും, അവിടുത്തെ ഹൗദ്വിൻ്റെ വീതിയും നീളവും തുല്യമാണെന്നും അതോടൊപ്പം അവിടുന്ന് അറിയിക്കുന്നു. എല്ലാ ഭാഗവും തുല്യമായ നിലയിലാണ് നബി -ﷺ- യുടെ ഹൗദ്വ് ഉണ്ടായിരിക്കുക. ശാമിലെ ബൽഖാഇലുള്ള അമ്മാൻ എന്ന സ്ഥലത്തിനും ശാമിൻ്റെ അതിരുകളോട് അടുത്ത ഐല എന്ന പ്രദേശത്തിനും ഇടയിലുള്ള ദൂരമായിരിക്കും ഹൗദ്വിൻ്റെ നീളം. ഹൗദ്വിലെ വെള്ളം പാലിനേക്കാൾ വെളുപ്പുള്ളതും, അതിലെ രുചി തേനിനേക്കാൾ മധുരതരവുമായിരിക്കും.