നിസ്കാരത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ബാങ്ക് വിളിക്കുന്ന മുഅദ്ദിൻ്റെ ശബ്ദം കേട്ടാൽ അദ്ദേഹം പറയുന്നത് പോലെ ആവർത്തിക്കാൻ നബി -ﷺ- ഉണർത്തുന്നു. രണ്ട് 'ഹയ്അലതുകളിൽ' (ഹയ്യാ എന്ന് തുടങ്ങുന്ന വാക്കുകൾ) മാത്രം 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം. ബാങ്ക് അവസാനിച്ചാൽ നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുകയും വേണം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അത് കാരണത്താൽ അല്ലാഹു അവൻ്റെ മേൽ പത്ത് സ്വലാത്ത് വർഷിക്കുന്നതാണ്. അല്ലാഹു അവൻ്റെ അടിമയുടെ മേൽ സ്വലാത്ത് വർഷിക്കും എന്നാൽ അതിൻ്റെ ഉദ്ദേശ്യം അവൻ്റെ ഉന്നതരായ മലക്കുകളുടെ സദസ്സിൽ അവനെ പ്രശംസിക്കും എന്നതാണ്. ശേഷം നബി -ﷺ- ക്ക് വേണ്ടി വസീലത്ത് എന്ന സ്ഥാനം ചോദിക്കാനും അവിടുന്ന് കൽപ്പിക്കുന്നു. സ്വർഗത്തിലുള്ള ഏറ്റവും ഉയർന്ന ഒരു പദവിയാണത്. അല്ലാഹുവിൻ്റെ എല്ലാ ദാസന്മാരിൽ നിന്നും ഒരാൾക്ക് മാത്രമേ അത് ലഭിക്കുകയും യോജിക്കുകയുമുള്ളൂ. അത് താനായിരിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു വിനയം കൊണ്ടാണ് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത്. കാരണം ഉന്നതമായ ഈ പദവി ഒരാൾക്ക് മാത്രമേ ഉണ്ടാകൂ; ആ ഒരേയൊരാൾ നബി -ﷺ- തന്നെയാണ്. കാരണം സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാണ് അവിടുന്ന്. നബി -ﷺ- ക്ക് വേണ്ടി വസീലത്തിനായി തേടുന്നവർ അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ശുപാർശക്ക് അർഹരായിരിക്കുന്നു എന്നും അവിടുന്ന് അറിയിച്ചു.