ഇസ്‌ലാമിക ഭരണകർത്താക്കളെയും അധികാരികളെയും എളുപ്പത്തിലും പ്രയാസത്തിലും, ധന്യതയിലും ദാരിദ്ര്യത്തിലും, അവരുടെ കൽപ്പനകൾ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് യോജിച്ചതാണെങ്കിലും തങ്ങൾക്ക് അനിഷ്ടകരമാണെങ്കിലും അനുസരിച്ചു കൊള്ളാമെന്നും അവർക്ക് കീഴൊതുങ്ങാമെന്നും നബി -ﷺ- തൻ്റെ സ്വഹാബികളിൽ നിന്ന് കരാർ വാങ്ങുകയും ഉറപ്പാക്കുകയും ചെയ്യുന്നു. ഭരണാധികാരികൾ ഭരണീയർക്ക് അർഹതപ്പെട്ട പൊതുസ്വത്തിലും സ്ഥാനങ്ങളിലും മറ്റുമെല്ലാം സ്വന്തം താൽപ്പര്യങ്ങൾ നടപ്പിലാക്കിയാൽ പോലും അവരുടെ തിന്മയല്ലാത്ത കൽപ്പനകളിൽ അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നത് നിർബന്ധമാണ്. അവർക്കെതിരെ വിപ്ലവം നയിക്കുക എന്നത് പാടില്ലാത്തതുമാണ്. കാരണം അവരോട് പോരാടുന്നതിലൂടെ സംഭവിക്കുന്ന കുഴപ്പങ്ങളും പ്രശ്നങ്ങളുമാണ് അവരുടെ അതിക്രമത്തിലൂടെ ഉണ്ടാകുന്ന കുഴപ്പങ്ങളേക്കാൾ ഗുരുതരവും കഠിനവും. അതോടൊപ്പം, ഏതു സ്ഥലത്തായിരുന്നാലും അല്ലാഹുവിൻ്റെ പ്രീതി മാത്രം പ്രതീക്ഷിക്കുന്നവരായി കൊണ്ട് സത്യം തുറന്നു പറയുമെന്നും, അക്കാര്യത്തിൽ തങ്ങളെ ആക്ഷേപിക്കുന്നവരുടെ ആക്ഷേപങ്ങളെ ഭയക്കില്ലെന്നും അവിടുന്ന് സ്വഹാബികളോട് കരാർ ചെയ്തു.