അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "രണ്ട് മുസ്‌ലിംകൾ തങ്ങളുടെ വാളുകളുമായി ഏറ്റുമുട്ടിയാൽ കൊലപാതകിയും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു. ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! കൊലപാതകിയുടെ കാര്യം ശരി; എന്നാൽ കൊല്ലപ്പെട്ടവൻ്റെ കാര്യമെന്താണ്?!" നബി ﷺ പറഞ്ഞു: "മറുവശത്തുള്ളവനെ വധിക്കാൻ പരിശ്രമിക്കുന്നവൻ തന്നെയായിരുന്നു അവനും." صحيح - متفق عليه
explain-icon

വിശദീകരണം

രണ്ട് മുസ്‌ലിംകൾ തങ്ങളുടെ ആയുധങ്ങളുമായി നേർക്കുനേർ വരികയും, അപരനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഏറ്റുമുട്ടുകയും ചെയ്താൽ രണ്ടു പേരും നരകത്തിലായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. കൊലപാതകി തൻ്റെ കൊലപാതകം കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ കൊല്ലപ്പെട്ടവൻ എങ്ങനെയാണ് നരകത്തിൽ പ്രവേശിക്കുന്നത് എന്ന കാര്യത്തിൽ സ്വഹാബികളിൽ ചിലർക്ക് സംശയമുണ്ടായി. അപരനെ വധിക്കാനുള്ള പരിശ്രമത്തിൽ തന്നെയായിരുന്നു അവനും എന്നതാണ് അതിൻ്റെ കാരണം എന്ന് നബി ﷺ പഠിപ്പിക്കുന്നു. മുന്നിലുള്ളവനെ വധിക്കാൻ സാധിക്കുന്നതിന് മുൻപ് അവൻ വധിക്കപ്പെട്ടു എന്ന് മാത്രം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • തിന്മ പ്രവർത്തിക്കാൻ ഉറച്ച തീരുമാനമെടുക്കുകയും, അതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തവൻ ശിക്ഷക്ക് അർഹരാകും.
  • മുസ്‌ലിംകൾ പരസ്പരം ആയുധമെടുക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീതും, അതിന് നരകശിക്ഷയാണ് പ്രതിഫലമായുള്ളത് എന്ന ഓർമ്മപ്പെടുത്തലും.
  • മുസ്‌ലിംകൾക്കിടയിൽ നടക്കുന്ന ന്യായമായ പോരാട്ടങ്ങൾക്ക് ഹദീഥിൽ പറയപ്പെട്ട താക്കീത് ബാധകമല്ല. ഉദാഹരണത്തിന്, കൊള്ളക്കാരോ വിധ്വംസക സംഘങ്ങളോ (മുസ്‌ലിംകളാണെന്നത് കൊണ്ട്) അവരോട് യുദ്ധം ചെയ്തു കൂടെന്നില്ല.
  • വൻപാപങ്ങൾ പ്രവർത്തിച്ചവൻ അത് ചെയ്തു എന്നതിനാൽ മാത്രം ഇസ്‌ലാമിൽ നിന്ന് പുറത്തു പോവുകയില്ല. കാരണം പരസ്പരം പോരടിച്ചു കൊണ്ട് വൻപാപം പ്രവർത്തിച്ച രണ്ട് പേരെയും മുസ്‌ലിംകൾ എന്ന് തന്നെയാണ് നബി ﷺ വിശേഷിപ്പിച്ചത്.
  • മറ്റൊരാളുടെ മരണത്തിന് കാരണമാകുന്ന ഏതു മാർഗ്ഗമുപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി ഒരാൾ മറ്റൊരാളെ വധിച്ചാലും വധിച്ചവനും വധിക്കപ്പെട്ടവനും നരകാവകാശികളാണ്. ഹദീഥിൽ വാൾ എന്ന് പ്രത്യേകം പറഞ്ഞത് ഉദാഹരണമെന്ന അർത്ഥത്തിൽ മാത്രമാണ്.
explain-icon

കൂടുതൽ