നാശകരങ്ങളായ ഏഴു വൻപാപങ്ങളെ അകറ്റി നിർത്താൻ തൻ്റെ അനുയായികളായ ഉമ്മത്തിനോട് നബി -ﷺ- കൽപ്പിക്കുന്നു. അവ ഏതെല്ലാമാണെന്ന ചോദ്യത്തിന് ഉത്തരമായി നബി -ﷺ- അറിയിക്കുന്നു: ഒന്നാമത്തെ പാപം: അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാണ്. അല്ലാഹുവിന് ഏതെങ്കിലും നിലക്ക് ഒരു പങ്കാളിയെയോ തുല്യനെയോ വകവെച്ചു കൊടുക്കുന്നതിനാണ് ശിർക്ക് എന്ന് പറയുക. അല്ലാഹുവിന് മാത്രം നൽകേണ്ട ആരാധനകളിൽ ഏതെങ്കിലുമൊന്ന് അവനല്ലാത്തവർക്ക് നൽകുന്നതും ശിർക്ക് തന്നെ. ആദ്യം ശിർക്കാണ് നബി -ﷺ- വിലക്കിയത് എന്നതിൽ നിന്ന് അതാണ് തിന്മകളിൽ ഏറ്റവും ഗുരുതരമായിട്ടുള്ളത് എന്ന് മനസ്സിലാക്കാം. രണ്ടാമത്തെ പാപം: മാരണം (സിഹ്ർ). ചില ജപങ്ങളും ഹോമങ്ങളും മന്ത്രങ്ങളും മരുന്നുകളും ഉപയോഗിച്ചു കൊണ്ട് നടത്തുന്ന പ്രവർത്തിയാണത്. മറ്റൊരാളെ വധിക്കുന്നതിനോ അയാൾക്ക് രോഗം വരുത്തുന്നതിനോ ഭാര്യാഭർത്താക്കന്മാർക്കിടയിൽ അകൽച്ച ഉണ്ടാക്കുന്നതിനോ സിഹ്ർ ചെയ്യുന്നവരുണ്ട്. പൈശാചികമായ പ്രവർത്തിയാണ് ഇത് എന്നതിൽ സംശയമില്ല. അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, ദുരാത്മാക്കളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങികൊടുത്തു കൊണ്ടുമല്ലാതെ സിഹ്റിൻ്റെ ബഹുഭൂരിപക്ഷം രൂപങ്ങളും ചെയ്യാൻ സാധിക്കുന്നതല്ല. മൂന്ന്: അന്യായമായി അല്ലാഹു നിഷിദ്ധമാക്കിയ ഒരു ജീവൻ ഹനിക്കൽ. ന്യായമായ കാരണങ്ങളുണ്ട് എങ്കിൽ തന്നെ അത് നടപ്പിൽ വരുത്തേണ്ടത് ഇസ്‌ലാമിക ഭരണാധികാരി മാത്രമാണ്. നാല്: പലിശ മുതൽ ഭക്ഷിക്കുകയോ, മറ്റേതെങ്കിലും വിധത്തിൽ അതിൽ നിന്ന് പ്രയോജനമെടുക്കുകയോ ചെയ്യൽ. അഞ്ച്: പ്രായപൂർത്തി എത്തുന്നതിന് മുൻപ് പിതാവ് മരണപ്പെട്ട കുട്ടികൾ ഇസ്‌ലാമിക നിയമത്തിൽ അനാഥനാണ്. അവൻ്റെ സ്വത്ത് അതിക്രമത്തിലൂടെ കൈവശപ്പെടുത്തുക എന്നത് നിഷിദ്ധമാണ്. ആറ്: നിഷേധികളുമായുള്ള യുദ്ധത്തിനിടയിൽ പിന്തിരിഞ്ഞോടൽ ഏഴ്: ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് വ്യഭിചാരാരോപണം ഉന്നയിക്കൽ. പുരുഷന്മാർക്കെതിരെ വ്യഭിചാരാരോപണം ഉന്നയിക്കുന്നതും അപ്രകാരം തന്നെയാണ്.