ബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞ ശേഷം ഹദീഥിൽ പഠിപ്പിക്കപ്പെട്ടതു പ്രകാരം പറയുന്നവർക്കുള്ള പ്രതിഫലമാണ് നബി -ﷺ- ഈ ഹദീഥിൽ വ്യക്തമാക്കുന്നത്. اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ: "അല്ലാഹുവേ! ഈ പരിപൂർണ്ണമായ ക്ഷണത്തിൻ്റെ രക്ഷിതാവായവനേ!" നിസ്കാരത്തിലേക്കും അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്ന ബാങ്ക്‌വിളിയാണ് ക്ഷണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിൻ്റെ ഏകത്വത്തിലേക്കും നബി -ﷺ- യുടെ പ്രവാചകത്വത്തിലേക്കും ക്ഷണിക്കുന്ന വാക്കുകളാണ് അതിലുള്ളത് എന്നതിനാൽ പരിപൂർണ്ണമായ ക്ഷണമാണത്. وَالصَّلاَةِ القَائِمَةِ : നിർവ്വഹിക്കപ്പെടാൻ പോകുന്ന ഈ നിസ്കാരത്തിൻ്റെയും രക്ഷിതാവേ! آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ : മുഹമ്മദ് നബി -ﷺ- ക്ക് നീ വസീലത്തും ഫദ്വീലത്തും നൽകേണമേ! വസീലത്ത് എന്നാൽ സ്വർഗത്തിലുള്ള ഉന്നതമായ ഒരു പദവിയാണ്. അതിന് നബി -ﷺ- മാത്രമാണ് യോഗ്യനായിട്ടുള്ളത്. ഫദ്വീലത്ത് എന്നാൽ എല്ലാ സൃഷ്ടികളുടെയും പദവികൾക്ക് മുകളിൽ അധികമായി നൽകപ്പെടുന്ന ശ്രേഷ്ഠസ്ഥാനമാണ്. وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ : എല്ലാവരാലും സ്തുതിക്കപ്പെടുന്ന ഒരു സ്ഥാനം നബി -ﷺ- ക്ക് നീ നൽകേണമേ! സൃഷ്ടികൾക്കെല്ലാം വേണ്ടി അവിടുന്ന് നടത്തുന്ന ഏറ്റവും വലിയ ശുപാർശയാണ് ഇത് കൊണ്ട് ഉദ്ദേശ്യം. ഈ സ്ഥാനം നബി -ﷺ- ക്ക് നൽകാമെന്ന് അല്ലാഹു ഖുർആനിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. "താങ്കളുടെ റബ്ബ് മഖാമുൻ മഹ്മൂദിൽ താങ്കളെ നിശ്ചയിക്കുന്നതാണ്." ഈ പ്രാർത്ഥന ഒരാൾ ചൊല്ലിയാൽ അന്ത്യനാളിൽ നബി -ﷺ- യുടെ ശുപാർശ അയാൾക്ക് ലഭിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.