ആരെങ്കിലും മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേൾക്കുമ്പോൾ "أشهد أن لا إله إلا الله وحده لا شريك له" "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു": യഥാർത്ഥത്തിൽ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, അവന് പുറമെയുള്ള ആരാധ്യന്മാരെല്ലാം നിരർത്ഥകമാണെന്നും ഞാൻ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. "وأن محمدًا عبده ورسوله" "മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (ഞാൻ സാക്ഷ്യം വഹിക്കുന്നു)": മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയായതിനാൽ അവിടുന്ന് ആരാധിക്കപ്പെടുക പാടില്ല. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാണ് എന്നതിനാൽ കളവാക്കപ്പെടാനും പാടില്ല. "رضيت بالله ربًّا" "അല്ലാഹുവിനെ റബ്ബായി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു": അല്ലാഹുവാണ് സർവ്വതിനെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, അവന് അത്യുത്തമമായ നാമങ്ങളും വിശേഷണങ്ങളുമുണ്ടെന്നും ഞാൻ അംഗീകരിക്കുന്നു. "وبمحمد رسولًا" "മുഹമ്മദ് നബി -ﷺ- യെ അല്ലാഹുവിൻ്റെ ദൂതനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു": അവിടുന്ന് നിയോഗിക്കപ്പെട്ട എല്ലാ കാര്യവും, നമുക്ക് എത്തിച്ചു തന്ന എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിച്ചിരിക്കുന്നു. "وبالإسلام" "ഇസ്‌ലാമിനെ" അതായത് ഇസ്‌ലാമിലെ കൽപ്പനകളും നിരോധനങ്ങളും അടങ്ങിയ എല്ലാ വിധിവിലക്കുകളും... "دينًا" "മതമായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു"; വിശ്വസിക്കുകയും അതിന് ഞാൻ കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം പറഞ്ഞാൽ അവൻ്റെ മുൻകഴിഞ്ഞ തിന്മകൾ പൊറുക്കപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു; ചെറുപാപങ്ങളാണ് ഇപ്രകാരം പൊറുക്കപ്പെടുക.