നുഅ്മാൻ ബ്നു ബശീർ (رضي الله عنهما) തൻ്റെ മാതാവായ അംറഃ ബിൻത് റവാഹഃ (رضي الله عنها) തൻ്റെ പിതാവിനോട് അവരുടെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ട സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ഒരു വർഷത്തോളം അതിൽ വൈമനസ്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് അവരുടെ ആവശ്യപ്രകാരം നുഅ്മാനിന് ഒരു സമ്മാനം നൽകാൻ തന്നെ തീരുമാനിച്ചു. അപ്പോൾ നുഅ്മാനിൻ്റെ മാതാവ് പറഞ്ഞു: താങ്കൾ എൻ്റെ മകന് സമ്മാനം നൽകുന്നതിന് നബി (ﷺ) യെ സാക്ഷി നിർത്താതെ എനിക്ക് തൃപ്തിയാവുകയില്ല. അങ്ങനെ അദ്ദേഹം നുഅ്മാനിൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു, അന്ന് അദ്ദേഹം (നുഅ്മാൻ) ചെറിയ കുട്ടിയായിരുന്നു. നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇവന് ഞാൻ സമ്മാനം നൽകുന്നതിന് താങ്കൾ സാക്ഷിയാകാൻ ഇവൻ്റെ ഉമ്മ ആഗ്രഹിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: ഹേ ബശീർ! താങ്കൾക്ക് ഇവനല്ലാതെ വേറെയും മക്കളുണ്ടോ?! അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "അവർക്കെല്ലാം ഇതു പോലെ താങ്കൾ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ എന്നെ താങ്കൾ സാക്ഷ്യം നിർത്തേണ്ടതില്ല. ഞാൻ അക്രമത്തിനും അനീതിക്കും സാക്ഷി നിൽക്കുന്നതല്ല." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: നബി -ﷺ- അദ്ദേഹത്തെ ആക്ഷേപിച്ചു കൊണ്ട് പറഞ്ഞു: "ഈ അക്രമത്തിന് നീ ഞാനല്ലാത്ത മറ്റാരെയെങ്കിലും സാക്ഷി നിർത്തി കൊള്ളുക."