ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിൽ ചിലർക്ക് മനസ്സിൽ ചില കാര്യങ്ങൾ തോന്നലായി വന്നെത്തുന്നു; അത് (നാവ് കൊണ്ട്) സംസാരിക്കുന്നതിനേക്കാൾ അവന് പ്രിയങ്കരം ഒരു കരിക്കട്ടയായി തീരുന്നതായിരിക്കും." അവിടുന്ന് പറഞ്ഞു: "അല്ലാഹു അക്ബർ! അല്ലാഹു അക്ബർ! (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ!) പിശാചിൻ്റെ കുതന്ത്രത്തെ ദുർമന്ത്രണത്തിലേക്ക് നീക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും." صحيح - رواه أبو داود والنسائي في الكبرى
explain-icon

വിശദീകരണം

നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! മനസ്സിൽ തോന്നലായി മിന്നിമറയുന്ന ചില കാര്യങ്ങൾ ഞങ്ങൾക്ക് അനുഭവപ്പെടാറുണ്ട്. പക്ഷേ അവ സംസാരിക്കുക എന്നത് അത്രയും ഗുരുതരമായിരിക്കും. നാവ് കൊണ്ട് അത് പറയുന്നതിനേക്കാൾ അവന് പ്രിയങ്കരമാവുക ഒരു കരിക്കട്ടയായി തീരുന്നതാണ് എന്നു പറഞ്ഞാൽ അതിൻ്റെ ഗൗരവം ബോധ്യപ്പെടുന്നതാണ്. അപ്പോൾ നബി -ﷺ- രണ്ട് തവണ അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ട് തക്ബീർ ചൊല്ലി. പിശാചിൻ്റെ കുതന്ത്രത്തെ കേവലം ദുർമന്ത്രണത്തിലേക്ക് മാറ്റിയ അല്ലാഹുവിനെ അവിടുന്ന് സ്തുതിക്കുകയും ചെയ്തു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പിശാച് മുഅ്മിനീങ്ങളുടെ ഹൃദയത്തിൽ വസ്‌വാസുകൾ (ദുർമന്ത്രണങ്ങൾ) ഇട്ടുകൊടുക്കാനായി കാത്തിരിക്കുന്നുണ്ട്; അവരെ അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിച്ച് അവനെ നിഷേധിക്കുന്നവരാക്കി മാറ്റാനുള്ള പരിശ്രമം നിരന്തരം പിശാചിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കും.
  • ഈമാനുള്ളവരുടെ മുൻപിൽ പിശാചിൻ്റെ തന്ത്രം തീർത്തും ദുർബലമാണ്. അവരെ ദുർമന്ത്രണം ചെയ്യാനല്ലാതെ അവന് സാധിക്കുന്നില്ല.
  • പിശാചിൻ്റെ ദുർമന്ത്രണങ്ങളായ വസ്‌വാസുകളിൽ നിന്ന് തിരിഞ്ഞു കളയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യേണ്ടവനാണ് ഓരോ മുഅ്മിനും.
  • എന്തെങ്കിലുമൊരു നല്ല കാര്യം കേൾക്കുകയോ ഇഷ്ടമുള്ള കാര്യം അറിയുകയോ മറ്റോ ചെയ്താൽ തക്ബീർ ചൊല്ലുക എന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട കാര്യമാണ്.
  • തനിക്ക് അവ്യക്തമായ കാര്യങ്ങൾ ദീനിൽ വിവരമുള്ളവരോട് ചോദിച്ചറിയുക എന്നത് ഓരോ മുസ്‌ലിമും പാലിക്കേണ്ട മര്യാദയാണ്.