സ്ത്രീ തൻ്റെ രക്ഷാധികാരികളുടെ അനുവാദമില്ലാതെ സ്വയം വിവാഹം കഴിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. ഈ രൂപത്തിലുള്ള വിവാഹം അസാധുവാണെന്നും, ആ വിവാഹം പൂർത്തീകരിക്കപ്പെട്ടതായി കണക്കാക്കില്ലെന്നും മൂന്ന് തവണ ആവർത്തിച്ചു അവിടുന്ന് അറിയിക്കുന്നു. അവളുടെ രക്ഷാധികാരിയുടെ അനുവാദമില്ലാതെ ഒരാളുമായി അവൾ വീടു കൂടിയാൽ അയാൾ നൽകിയ മഹ്ർ അവൾക്കെടുക്കാം. അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് പകരമായാണ് അത് ഗണിക്കപ്പെടുക. സ്ത്രീയുടെ കാര്യത്തിൽ ഒരേ രൂപത്തിൽ രക്ഷാധികാരമുള്ളവർ തമ്മിൽ ആരാണ് അവളുടെ വിവാഹം നടത്തേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടായാൽ അവരിൽ ആദ്യം വിവാഹം നടത്തിക്കൊടുത്ത വ്യക്തിയുടെ വിവാഹക്കരാറിനാണ് സാധുതയുണ്ടായിരിക്കുക; പെൺകുട്ടിയുടെ നന്മയും പ്രയോജനവുമായിരിക്കണം അയാളുടെ ഉദ്ദേശ്യം എന്ന നിബന്ധന ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാൻ രക്ഷാധികാരി തയ്യാറാകുന്നില്ലെങ്കിൽ അവൾ രക്ഷാധികാരിയില്ലാത്തവളായി പരിഗണിക്കപ്പെടുന്നതാണ്; ഈ സാഹചര്യത്തിൽ ഭരണാധികാരിയോ അദ്ദേഹം നിശ്ചയിക്കുന്ന ഖാദിമാരെ പോലെയുള്ളവരോ അവളുടെ രക്ഷാധികാരിയാകുന്നതാണ്. എന്നാൽ രക്ഷാധികാരിയുള്ള പെൺകുട്ടിയുടെ കാര്യത്തിൽ ഭരണാധികാരിക്ക് യാതൊരു അധികാരവുമുണ്ടായിരിക്കുന്നതല്ല.