അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല."
صحيح - رواه أبو داود والترمذي وابن ماجه وأحمد
വിവാഹക്കരാർ നിർവ്വഹിക്കാൻ സ്ത്രീയുടെ വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് സാധുവാകില്ല എന്ന് നബി -ﷺ- അറിയിക്കുന്നു.
ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്
വിവാഹം സാധുവാകാനുള്ള നിബന്ധനകളിൽ പെട്ടതാണ് സ്ത്രീയുടെ വലിയ്യ് (രക്ഷാധികാരി) ഉണ്ടായിരിക്കുക എന്നത്. രക്ഷാധികാരി ഇല്ലാതെയോ, സ്ത്രീ സ്വയം തന്നെ വിവാഹം കഴിക്കുകയോ ആണെങ്കിൽ പ്രസ്തുത വിവാഹം അസാധുവായിരിക്കും.
സ്ത്രീയോട് ഏറ്റവും (കുടുംബപരമായി) അടുത്തു നിൽക്കുന്ന പുരുഷനാണ് വലിയ്യാവുക. ഏറ്റവും അടുപ്പമുള്ള വലിയ്യുള്ളപ്പോൾ അകന്ന ബന്ധത്തിലുള്ള വ്യക്തിക്ക് വിവാഹം നടത്തി നൽകാവുന്നതല്ല.
സ്ത്രീയുടെ വലിയ്യാകുന്ന വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട നിബന്ധനകൾ: 1- മതവിധികൾ ബാധകമായ (ബുദ്ധിയുള്ള, പ്രായപൂർത്തിയെത്തിയ) വ്യക്തിയായിരിക്കണം. 2- പുരുഷനായിരിക്കണം. 3- വിവാഹത്തിൻ്റെ പ്രയോജനങ്ങൾ തിരിച്ചറിയാൻ കഴിവുള്ള വിവേകമുണ്ടായിരിക്കണം. 4- വലിയ്യിൻ്റെയും (വിവാഹം കഴിക്കുന്ന) സ്ത്രീയുടെയും മതം ഒന്നായിരിക്കണം. ഈ പറയപ്പെട്ട വിശേഷണങ്ങളിൽ ഏതെങ്കിലും ഒന്ന് നഷ്ടമായാൽ അയാൾ വിവാഹം നടത്തിക്കൊടുക്കാൻ അർഹതയുള്ള വ്യക്തിയല്ല.