നബി -ﷺ- ഒരു ദിവസം സുബ്ഹ് (ഫജ്ർ) നിസ്കാരം നിർവ്വഹിച്ച ശേഷം (സ്വഹാബികളോട്) ചോദിച്ചു: നമ്മുടെ ഈ നിസ്കാരത്തിന് ഇന്ന വ്യക്തി ഹാജരുണ്ടോ?! സ്വഹാബികൾ പറഞ്ഞു: ഇല്ല. ശേഷം മറ്റൊരാളെ കുറിച്ച് കൂടെ, അയാൾ വന്നിട്ടുണ്ടോ എന്ന് നബി -ﷺ- ചോദിച്ചു. അവർ പറഞ്ഞു: ഇല്ല. നബി -ﷺ- പറഞ്ഞു: ഫജ്ർ നിസ്കാരവും ഇശാ നിസ്കാരവുമാണ് മുനാഫിഖുകൾക്ക് ഏറ്റവും ഭാരമേറിയ നിസ്കാരമായിട്ടുള്ളത്. കാരണം ഈ രണ്ട് സന്ദർഭങ്ങളും മടി പിടിച്ചിരിക്കാൻ ഏറെ സാധ്യതയുള്ള സമയമാണ്. ഇരുട്ടു നിറഞ്ഞ സമയമായതിനാൽ ജനങ്ങളെ കാണിച്ചു കൊണ്ട് നിസ്കരിക്കുക എന്ന മുനാഫിഖുകളുടെ ലക്ഷ്യവും ഈ സമയം നടപ്പിലാകുന്നതല്ല. സുബ്ഹ് നിസ്കാരത്തിനും ഇശാഅ് നിസ്കാരത്തിനുമുള്ള പ്രതിഫലത്തിലെ വർദ്ധനവും പുണ്യവും -വിശ്വാസികളേ!- നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ രണ്ട് നിസ്കാരങ്ങൾ കൈകാലുകളിലും കാൽമുട്ടുകളിലും ഇഴഞ്ഞു കൊണ്ടെങ്കിലും നിങ്ങൾ വന്നെത്തുമായിരുന്നു. ഈ രണ്ട് നിസ്കാരങ്ങൾക്കും വന്നെത്താനുള്ള പ്രയാസം കൂടുതലാണെന്നത് കൊണ്ടാണ് അതിന് കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത്. ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കുന്നവന് ഇമാമിനോടുള്ള സാമീപ്യം മലക്കുകളുടെ ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കുന്നവർക്ക് അല്ലാഹുവിനോടുള്ള സാമീപ്യം പോലെയാണ്. ഒന്നാമത്തെ സ്വഫ്ഫിനുള്ള ശ്രേഷ്ഠത എന്താണെന്ന് മുഅ്മിനീങ്ങൾക്ക് അറിയുമായിരുന്നെങ്കിൽ അവർ അതിലേക്ക് എത്തിപ്പെടാൻ വേണ്ടി മത്സരിക്കുമായിരുന്നു. ഒരാൾ ഒറ്റക്ക് നിസ്കരിക്കുക എന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളതും കൂടുതൽ പ്രതിഫലവും സ്വാധീനവുമുള്ളത് അയാൾ മറ്റൊരാളോടൊപ്പം ജമാഅത്തായി നിസ്കരിക്കുക എന്നതിനാണ്. രണ്ട് പേരോടൊപ്പം നിസ്കരിക്കുന്നതാണ് ഒരാളോടൊപ്പം നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർ ഒരുമിച്ചു നിസ്കരിക്കുന്നതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരമായിട്ടുള്ളതും, അവൻ്റെ പക്കൽ ഏറ്റവും ശ്രേഷ്ഠതയുള്ളതും.