ഒരു പെരുന്നാൾ ദിവസം നബി -ﷺ- തൻ്റെ മുസ്വല്ലയിലേക്ക് (പെരുന്നാൾ നിസ്കാരസ്ഥലത്തേക്ക്) പുറപ്പെട്ടു. സ്ത്രീകൾക്ക് പ്രത്യേകമായി ചില ഉപദേശങ്ങൾ നൽകാം എന്ന് നബി -ﷺ- അവർക്ക് വാഗ്ദാനം നൽകിയിട്ടുണ്ടായിരുന്നതിനാൽ ആ ദിവസം അവിടുന്ന് അത് നടപ്പിലാക്കി. അവിടുന്ന് പറഞ്ഞു: സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുകയും, അല്ലാഹുവിനോടുള്ള പാപമോചനം അധികരിപ്പിക്കുകയും ചെയ്യുക. തിന്മകൾ മായ്ക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ പെട്ടതാണ് അവ രണ്ടും. (ആകാശലോകത്തേക്ക് രാപ്രയാണം നടത്തിയ) ഇസ്റാഇൻ്റെ രാത്രിയിൽ നരകത്തിൽ ഞാൻ നിങ്ങളെയാണ് കൂടുതലും കണ്ടത്. അപ്പോൾ അവരുടെ കൂട്ടത്തിലെ ബുദ്ധിയും വിവേകവും കുലീനതയുമുള്ള ഒരു സ്ത്രീ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എന്തു കൊണ്ടാണ് ഞങ്ങൾ നരകക്കാരിൽ ഏറ്റവും അധികമായത്?!" നബി -ﷺ- പറഞ്ഞു: "ചില കാരണങ്ങളാലാണ് അതുണ്ടായത്. നിങ്ങൾ ശാപവാക്കുകളും ആക്ഷേപങ്ങളും അധികരിപ്പിക്കുന്നു. ഭർത്താവിൻ്റെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു." ശേഷം നബി -ﷺ- സ്ത്രീകളുടെ കാര്യം വിവരിച്ചു കൊണ്ട് പറഞ്ഞു: "ബുദ്ധിയും ഉറച്ച തീരുമാനവും ചിന്താശേഷിയും കൃത്യമായ കണക്കുകൂട്ടലുമുള്ള ഒരു മനുഷ്യനെ പരാജയപ്പെടുത്താൻ നിങ്ങളോളം ശേഷിയുള്ള, ബുദ്ധിയിലും ദീനിലും കുറവുള്ള ഒരു വിഭാഗത്തെ ഞാൻ വേറെ കണ്ടിട്ടില്ല." അപ്പോൾ ആ സ്ത്രീ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് (സ്ത്രീകൾക്ക്) ബുദ്ധിയിലും ദീനിലുമുള്ള കുറവ്?" നബി -ﷺ- പറഞ്ഞു: "ബുദ്ധിയിൽ അവർക്കുള്ള കുറവിൻ്റെ തെളിവാണ് ഒരു പുരുഷൻ്റെ സാക്ഷ്യത്തിന് പകരമായി രണ്ട് സ്ത്രീകൾ സാക്ഷി പറയേണ്ടതുണ്ട് എന്ന നിയമം. ഇത് ബുദ്ധിയിലുള്ള കുറവാണ്. ദീനിലുള്ള കുറവിൻ്റെ കാരണമാകട്ടെ, ആർത്തവം സംഭവിക്കുന്ന കാലയളവിൽ നിസ്കരിക്കാതെ അവർ അനേകം രാപ്പകലുകൾ കഴിച്ചു കൂട്ടുന്നു എന്നതും, റമദാനിലെ ചില ദിവസങ്ങളിൽ നോമ്പ് ഉപേക്ഷിക്കുന്നു എന്നതുമാണ്." എന്നാൽ ഈ പറഞ്ഞ കാര്യങ്ങളുടെ പേരിൽ അല്ലാഹുവിങ്കൽ അവർ ആക്ഷേപാർഹരോ കുറ്റക്കാരോ അല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കാരണം അവരുടെ സൃഷ്ടിപ്പിൽ തന്നെയുള്ള കാര്യങ്ങളാണ് ഇവ രണ്ടും. മനുഷ്യൻ സമ്പത്തിനോടുള്ള താൽപ്പര്യത്തോടെയും ധൃതിയുള്ളവനായി കൊണ്ടും വിവരമില്ലാത്തനവനായുമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുർആനിക പരാമർശങ്ങൾക്ക് സമാനമാണ് ഇവയും. എന്നാൽ സ്ത്രീകളെ കൊണ്ട് സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളിൽ നിന്ന് താക്കീത് നൽകുക എന്നതായിരുന്നു നബി -ﷺ- യുടെ ഈ വാക്കിൻ്റെ ഉദ്ദേശ്യം."