അന്യസ്ത്രീകളുമായി കൂടിക്കലരുന്നതിൽ നിന്ന് നബി -ﷺ- താക്കീത് ചെയ്യുകയാണ് ഈ ഹദീഥിൽ. സ്ത്രീകളുടെ അടുത്തേക്ക് പ്രവേശിക്കുന്നതും, അവർ നിങ്ങളുടെ അടുത്ത് പ്രവേശിക്കുന്നതും നിങ്ങൾ ഏറെ കരുതിയിരിക്കണമെന്ന് നബി -ﷺ- താക്കീത് നൽകുന്നു. അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: ഭർത്താവിൻ്റെ കുടുംബാംഗങ്ങളുടെ കാര്യം എങ്ങനെയാണ് നബിയേ?! ഭർത്താവിൻ്റെ സഹോദരനും, സഹോദരപുത്രനും, ഭർത്താവിൻ്റെ പിതൃവ്യനും പിതൃവ്യൻ്റെ മകനും സഹോദരിയുടെ പുത്രനുമെല്ലാം ഉദാഹരണം. അവൾ വിവാഹിതയല്ലായിരുന്നെങ്കിൽ അവൾക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ള എല്ലാവരും ഈ പറഞ്ഞതിൽ ഉൾപ്പെടും. അപ്പോൾ നബി -ﷺ- പറഞ്ഞു: "മരണത്തെ ഭയക്കുന്നത് പോലെ അതിനെ നിങ്ങൾ ഭയപ്പെടുക." കാരണം അവരുമായി ഒറ്റക്കാകുന്നത് കടുത്ത ഫിത്നയിലേക്കും ദീൻ നശിച്ചു പോകുന്നതിലേക്കും നയിക്കുന്നതാണ്. ഭർത്താവിൻ്റെ പിതാക്കളും, ഭർത്താവിൻ്റെ മക്കളും ഒഴികെയുള്ള -ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട ഏതൊരു അന്യപുരുഷൻ്റെയും കാര്യം- അതല്ലാത്ത അന്യപുരുഷന്മാരുടെ കാര്യത്തേക്കാൾ ശ്രദ്ധിക്കണം. കാരണം ഇതര അന്യപുരുഷന്മാരുമായി ഒറ്റക്കാകുന്നതിനേക്കാൾ ഇവരുമായി ഒറ്റക്കാകാൻ സാധ്യത കൂടുതലാണ്. അതിനാൽ അവരെ കൊണ്ട് കുഴപ്പം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ആരും കുറ്റമോ തെറ്റോ കാണാത്ത വിധത്തിൽ അവരുമായി ഒറ്റക്കാകാനും, അവരിലേക്ക് എത്തിപ്പെടാനുമുള്ള അവസരവും അധികമുണ്ട്. ഇത്തരം വിഷയങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അശ്രദ്ധ വ്യാപകമാണ് എന്നതിനാൽ തന്നെ ഈ സാഹചര്യങ്ങളെ തടയുക എന്നത് പ്രയാസകരമാണ്. അതിനാൽ ഇതു കൊണ്ടുണ്ടാകുന്ന ഉപദ്രവവും പ്രയാസവും മരണത്തിന് സമാനമാണ്. പുറമെയുള്ള അന്യപുരുഷന്മാരുടെ കാര്യത്തിൽ ജനങ്ങൾ പൊതുവെ ശ്രദ്ധ വെക്കാറുണ്ട് എന്നത് പോലെ ഇതിൽ ശ്രദ്ധയുണ്ടാകാൻ സാധ്യതയില്ല.