നബി -ﷺ- ഹുനൈനിലേക്ക് പുറപ്പെട്ടു; ത്വാഇഫിനും മക്കക്കും ഇടയിലുണ്ടായിരുന്ന ഒരു താഴ്‌വാരമായിരുന്നു അത്. അടുത്ത കാലത്തായി മാത്രം ഇസ്‌ലാം സ്വീകരിച്ച ചില സ്വഹാബിമാരും നബി -ﷺ- യോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ 'ദാതു അൻവാത്വ്' എന്ന് ബഹുദൈവാരാധകർ വിളിച്ചിരുന്ന ഒരു വൃക്ഷത്തിന് അരികിലൂടെ അവർ കടന്നുപോയി. ബഹുദൈവാരാധകർ ആദരവോടെ കാണുകയും, തങ്ങളുടെ ആയുധങ്ങൾ അനുഗ്രഹവും ബറകത്തും തേടിക്കൊണ്ട് തൂക്കിയിടുകയും ചെയ്യാറുണ്ടായിരുന്ന ഒരു മരമായിരുന്നു അത്. നബി -ﷺ- യുടെ അനുചരന്മാരിൽ ചിലർ തങ്ങൾക്കും അതു പോലെയൊരു വൃക്ഷം നിശ്ചയിച്ചു തരാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ആയുധങ്ങളും പുണ്യം പ്രതീക്ഷിച്ചു കൊണ്ട് അതിൽ തൂക്കിയിടാൻ വേണ്ടിയായിരുന്നു അവരത് ആവശ്യപ്പെട്ടത്; അത് അനുവദനീയമായ ഒരു കാര്യമായിട്ടായിരുന്നു അവർ മനസ്സിലാക്കിയത്. എന്നാൽ അവരുടെ ഈ ആവശ്യത്തോട് കടുത്ത അനിഷ്ടത്തോടെയാണ് നബി -ﷺ- പ്രതികരിച്ചത്. അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ട് അവിടുന്ന് 'സുബ്ഹാനല്ലാഹ്' എന്ന് പറയുകയും, ഈ ആവശ്യം മൂസായുടെ ജനത അവരുടെ നബിയോട് 'ബഹുദൈവാരാധകർക്ക് ദൈവങ്ങളുള്ളത് പോലെ തങ്ങൾക്കും ഒരു ദൈവത്തെ നിശ്ചയിച്ചു തരൂ' എന്ന് ചോദിച്ചതിന് സമാനമാണെന്ന് അറിയിക്കുകയും ചെയ്തു. വിഗ്രഹങ്ങളെ ആരാധിക്കുന്ന ജനങ്ങളെ കണ്ടപ്പോൾ തങ്ങൾക്കും ബഹുദൈവാരാധകർക്കുള്ളത് പോലെ ഒരു വിഗ്രഹം വേണമെന്നായിരുന്നു മൂസായുടെ ജനത ചോദിച്ചത്. ദാത്വു അൻവാത്വ് പോലൊരു വൃക്ഷം വേണമെന്ന ആവശ്യം അവരുടെ മാർഗത്തെ പിൻപറ്റലാണ്. ഈ ഉമ്മത്ത് യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗം പിൻപറ്റുകയും, അവർ ചെയ്തത് ആവർത്തിക്കുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിച്ചു; ഈ അബദ്ധത്തിൽ ചെന്നുപെടാതിരിക്കാനുള്ള താക്കീതായിരുന്നു അത്.