നബി -ﷺ- യുടെ അരികിൽ ഒരു കൂട്ടമാളുകൾ വന്നു. അവർ അവിടുത്തെ അരികിൽ വന്നെത്തിയപ്പോൾ അവിടുത്തെ പുകഴ്ത്തി കൊണ്ട് പറഞ്ഞ ചില വാക്കുകൾ നബി -ﷺ- ക്ക് ഇഷ്ടമായില്ല. അവർ പറഞ്ഞു: "താങ്കൾ ഞങ്ങളുടെ സയ്യിദാണ്." നേതാവ് എന്നാണ് സയ്യിദിൻ്റെ അർത്ഥം. അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്." അതായത് അല്ലാഹുവിനാണ് എല്ലാ സൃഷ്ടികൾക്കും മേൽ സമ്പൂർണ്ണ അധികാരമുള്ളത്. സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് ആവശ്യക്കാരായ അവൻ്റെ ദാസന്മാർ മാത്രമാണ്. അവർ വീണ്ടും പറഞ്ഞു: "താങ്കൾ ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഏറ്റവും ഉന്നതമായ പദവിയും പ്രത്യേകതയും മഹത്വവുമുള്ളവരാണ്. ഞങ്ങളിൽ ഏറ്റവും ഔന്നത്യവും ഉദാരതയും ഉയർന്ന പദവിയും അങ്ങേക്ക് തന്നെയാണുള്ളത്." ഇത് കേട്ടപ്പോൾ നബി -ﷺ- അവരോട് അവിടുത്തെ കുറിച്ച് സാധാരണയായി പറയാറുള്ള വാക്കുകളിൽ ഒതുങ്ങി നിൽക്കാനും, വാക്കുകളിലെ കൃത്രിമത്വം ഒഴിവാക്കാനും നിർദേശിച്ചു. മതവിഷയത്തിൽ അതിരു കവിയുന്നതിലേക്കും അമിതമായ പുകഴ്ത്തലിലേക്കും, അതു വഴി ബഹുദൈവാരാധനയാകുന്ന ശിർക്കിലേക്കും അതിൻ്റെ മാർഗങ്ങളിലേക്കും പിശാച് നിങ്ങളെ എത്തിക്കാതിരിക്കട്ടെ എന്നും നബി -ﷺ- അവരെ ഓർമ്മപ്പെടുത്തി.