അബ്ദുല്ലാഹി ബ്നു ശിഖീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ബനൂ ആമിറിൻ്റെ നിവേദക സംഘത്തോടൊപ്പം ഞാൻ നബി -ﷺ- യുടെ അരികിൽ ചെന്നു. ഞങ്ങൾ (അവിടുത്തോട്) പറഞ്ഞു: അങ്ങ് ഞങ്ങളുടെ 'സയ്യിദ്' (നേതാവ്) ആണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്' (സർവ്വരുടെയും യജമാനൻ)." ഞങ്ങൾ പറഞ്ഞു: "ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഞങ്ങളിൽ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവരുമാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ ഈ വാക്കുകൾ -അല്ലെങ്കിൽ അവയിൽ ചിലത്- നിങ്ങൾ പറഞ്ഞോളൂ. എന്നാൽ പിശാച് നിങ്ങളെ (വഴികേടിലേക്ക്) നയിക്കാതിരിക്കട്ടെ." صحيح - رواه أبو داود وأحمد
explain-icon

വിശദീകരണം

നബി -ﷺ- യുടെ അരികിൽ ഒരു കൂട്ടമാളുകൾ വന്നു. അവർ അവിടുത്തെ അരികിൽ വന്നെത്തിയപ്പോൾ അവിടുത്തെ പുകഴ്ത്തി കൊണ്ട് പറഞ്ഞ ചില വാക്കുകൾ നബി -ﷺ- ക്ക് ഇഷ്ടമായില്ല. അവർ പറഞ്ഞു: "താങ്കൾ ഞങ്ങളുടെ സയ്യിദാണ്." നേതാവ് എന്നാണ് സയ്യിദിൻ്റെ അർത്ഥം. അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്." അതായത് അല്ലാഹുവിനാണ് എല്ലാ സൃഷ്ടികൾക്കും മേൽ സമ്പൂർണ്ണ അധികാരമുള്ളത്. സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് ആവശ്യക്കാരായ അവൻ്റെ ദാസന്മാർ മാത്രമാണ്. അവർ വീണ്ടും പറഞ്ഞു: "താങ്കൾ ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഏറ്റവും ഉന്നതമായ പദവിയും പ്രത്യേകതയും മഹത്വവുമുള്ളവരാണ്. ഞങ്ങളിൽ ഏറ്റവും ഔന്നത്യവും ഉദാരതയും ഉയർന്ന പദവിയും അങ്ങേക്ക് തന്നെയാണുള്ളത്." ഇത് കേട്ടപ്പോൾ നബി -ﷺ- അവരോട് അവിടുത്തെ കുറിച്ച് സാധാരണയായി പറയാറുള്ള വാക്കുകളിൽ ഒതുങ്ങി നിൽക്കാനും, വാക്കുകളിലെ കൃത്രിമത്വം ഒഴിവാക്കാനും നിർദേശിച്ചു. മതവിഷയത്തിൽ അതിരു കവിയുന്നതിലേക്കും അമിതമായ പുകഴ്ത്തലിലേക്കും, അതു വഴി ബഹുദൈവാരാധനയാകുന്ന ശിർക്കിലേക്കും അതിൻ്റെ മാർഗങ്ങളിലേക്കും പിശാച് നിങ്ങളെ എത്തിക്കാതിരിക്കട്ടെ എന്നും നബി -ﷺ- അവരെ ഓർമ്മപ്പെടുത്തി.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സ്വഹാബികളുടെ മനസ്സിൽ നബി -ﷺ- ക്ക് ഉണ്ടായിരുന്ന ഉന്നതമായ സ്ഥാനവും അവർക്ക് അവിടുത്തോടുണ്ടായിരുന്ന ആദരവും.
  • വാക്കുകളിൽ കൃത്രിമത്വം പുലർത്തുന്നതിൽ നിന്നുള്ള വിലക്കും, സംസാരത്തിൽ മിതത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകതയും.
  • അല്ലാഹുവിന് മാത്രം ആരാധനകൾ നൽകുക എന്ന തൗഹീദിൻ്റെ അന്തസത്തക്ക് കോട്ടം തട്ടുന്ന വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ദീനിനെ സംരക്ഷിക്കേണ്ടതുണ്ട്.
  • പുകഴ്ത്തുന്നതിൽ അതിരുകവിയുക എന്നത് പിശാചിന് കടന്നു വരാനുള്ള വഴി തുറന്നു കൊടുക്കും എന്നതിനാൽ അക്കാര്യം നബി -ﷺ- വിലക്കിയിരിക്കുന്നു.
  • ആദം സന്തതികളുടെ നേതാവാണ് നബി -ﷺ-. അവിടുന്ന് മേൽ പ്രസ്താവിക്കപ്പെട്ട ഹദീഥിൽ വന്നതു പോലുള്ള വാക്കുകൾ പറയുന്നതിൽ നിന്ന് അവരെ വിലക്കിയത് അവിടുത്തെ വിനയം കാരണത്താലും, അവർ തൻ്റെ വിഷയത്തിൽ അതിരുകവിഞ്ഞേക്കുമോ എന്ന ഭയം കാരണത്താലുമാണ്.
explain-icon

കൂടുതൽ