നബി ﷺ ജനങ്ങളോട് എന്തെങ്കിലും പ്രവർത്തിക്കാൻ കൽപ്പിക്കുമ്പോൾ, അവർക്ക് എളുപ്പമുള്ളതും പ്രയാസമില്ലാത്തതുമായ കാര്യങ്ങളേ കൽപ്പിക്കാറുണ്ടായിരുന്നുള്ളൂ എന്ന് ആഇശ (رضي الله عنها) അറിയിക്കുന്നു. അവർക്ക് അത് സ്ഥിരമായി ചെയ്യാൻ കഴിയാതെ വരുമോ എന്ന ഭയത്താലായിരുന്നു ഇത്. അവർക്ക് ഇളവ് നൽകിയതുപോലെത്തന്നെയായിരുന്നു അവിടുന്ന് സ്വയം പ്രവർത്തിച്ചിരുന്നതും. എന്നാൽ, സ്വഹാബികൾ കുറച്ചുകൂടി പ്രയാസമുള്ള കാര്യങ്ങൾ അവിടുന്ന് തങ്ങളോട് കൽപ്പിക്കണമെന്ന് ആഗ്രഹിക്കുമായിരുന്നു. നബിയുടെ ﷺ പാപങ്ങൾ പൊറുക്കപ്പെട്ടതിനാൽ അവിടുത്തേക്ക് കുറഞ്ഞ കർമ്മങ്ങൾ മതിയാകും; എന്നാൽ തങ്ങളുടെ പദവി ഉയർത്താൻ തങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു അവർ ധരിച്ചത്. അതിനാൽ അവർ പറയുമായിരുന്നു: "അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ അവസ്ഥ അങ്ങയുടേത് പോലെയല്ലല്ലോ. അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ." ഇതുകേൾക്കുമ്പോൾ നബിയുടെ ﷺ മുഖത്ത് ദേഷ്യം വ്യക്തമാവുന്ന വിധത്തിൽ അവിടുന്ന് കോപിക്കുമായിരുന്നു. അവിടുന്ന് പറയും: "നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെടുന്നതും അവനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നതും ഞാനാണ്. അതിനാൽ ഞാൻ കൽപ്പിക്കുന്നത് നിങ്ങൾ പ്രവർത്തിക്കുക."