ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഏതൊരു മുസ്‌ലിമായ വ്യക്തിയാകട്ടെ, അയാൾക്ക് നിർബന്ധ നിസ്കാരത്തിൻ്റെ സമയം ആഗതമാവുകയും, അങ്ങനെ അയാൾ തൻ്റെ വുദൂഅ് നന്നാക്കുകയും, നിസ്കാരത്തിലെ ഭയഭക്തിയും റുകൂഉകളും നന്നാക്കുകയും ചെയ്താൽ -വൻപാപങ്ങൾ ചെയ്യാത്തിടത്തോളം- അതിന് മുൻപുള്ള തിന്മകൾക്ക് ആ നിസ്കാരം പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറഞ്ഞത് എല്ലാ കാലത്തും ഉണ്ടാകുന്നതാണ്." صحيح - رواه مسلم
explain-icon

വിശദീകരണം

ഏതൊരു മുസ്‌ലിമായ മനുഷ്യനും നിസ്കാരത്തിൻ്റെ സമയം സമാഗതമാവുകയും, അയാൾ ആ നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുകയും അത് പൂർണ്ണമായി നിർവ്വഹിക്കുകയും, ശേഷം തൻ്റെ നിസ്കാരത്തിൽ അല്ലാഹുവിൻ്റെ മഹത്വം ചിന്തിച്ചു കൊണ്ടും, അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ടും ഹൃദയവും ശരീരാവയവങ്ങളും ഭയഭക്തിയിൽ സൂക്ഷിച്ചു നിസ്കരിക്കുകയും, നിസ്കാരത്തിലെ റുകൂഉം സുജൂദും മറ്റു പ്രവർത്തനങ്ങളുമെല്ലാം ഏറ്റവും പൂർണ്ണമാക്കുകയും ചെയ്താൽ... -വൻപാപങ്ങൾ പ്രവർത്തിക്കാത്തിടത്തോളം- ആ നിസ്കാരം അതിന് മുൻപുള്ള ചെറുപാപങ്ങൾക്ക് പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറയപ്പെട്ട ശ്രേഷ്ഠത എല്ലാ കാലവും, എല്ലാ നിസ്കാരങ്ങളിലും ബാധകമായിരിക്കുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്ന വിധത്തിലുള്ള നിസ്കാരമെന്നാൽ ഏറ്റവും നല്ല രൂപത്തിൽ വുദൂഅ് ചെയ്തു കൊണ്ടും, ഭയഭക്തി പാലിച്ചു കൊണ്ടും, അല്ലാഹുവിൻ്റെ തിരുവദനം മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ളതുമാണ്.
  • ആരാധനകൾ സ്ഥിരമായി നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠത. അത് ചെറുപാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ്.
  • വുദൂഅ് നല്ല രൂപത്തിൽ നിർവ്വഹിക്കുകയും, നിസ്കാരം ഏറ്റവും പൂർണ്ണമാക്കാൻ ശ്രമിക്കുകയും, അതിൽ ഭയഭക്തി പാലിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
  • വൻപാപങ്ങൾ ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കേണ്ടതിൻ്റെ പ്രാധാന്യം. ചെറുപാപങ്ങൾ പൊറുക്കാൻ അത് ആവശ്യമാണ്.
  • വൻപാപങ്ങൾ പശ്ചാത്തപിച്ചു മടങ്ങാതെ (തൗബ ചെയ്യാതെ) പൊറുക്കപ്പെടുകയില്ല.
explain-icon

കൂടുതൽ