കപടവിശ്വാസിയുടെ അവസ്ഥയാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ആടുകളുടെ സംഘങ്ങൾക്കിടയിൽ, ഏതിനെ പിന്തുടരണമെന്നറിയാതെ പരിഭ്രാന്തിയോടെ നിൽക്കുന്ന ഒരു ആടിന് സമാനമാണ് അവൻ്റെ അവസ്ഥ. ചിലപ്പോൾ ഒരു കൂട്ടത്തിനൊപ്പം പോകുമെങ്കിൽ മറ്റു ചിലപ്പോൾ മറ്റൊരു കൂട്ടത്തിനൊപ്പമായിരിക്കും പോവുക. ഇതു പോലെ കപടവിശ്വാസികൾ അല്ലാഹുവിലുള്ള വിശ്വാസത്തിനും അവനെ നിഷേധിക്കുന്നതിനും ഇടയിൽ (ഈമാനിനും കുഫ്റിനും ഇടയിൽ) പരിഭ്രാന്തരായ നിലയിലായിരിക്കും. അവരൊരിക്കലും മുഅ്മിനീങ്ങളോടൊപ്പം ഉള്ളും പുറവും യോജിച്ച നിലയിലല്ല. എന്നാൽ നിഷേധികളോടൊപ്പവും ഉള്ളും പുറവും ഒരു പോലെ യോജിക്കുകയില്ല. മറിച്ച്, അവരുടെ പുറമേക്കുള്ള നിലപാട് മുഅ്മിനീങ്ങളോടൊപ്പവും, അവരുടെ മനസ്സുകൾ സംശയത്തിലും ആശയക്കുഴപ്പത്തിലുമാണ്. ചിലപ്പോൾ ഇതിലേക്കും മറ്റു ചിലപ്പോൾ അതിലേക്കുമാണ് അവർ ചാഞ്ഞു കൊണ്ടിരിക്കുന്നത്.