നബിയുടെ (ﷺ) സ്വഹാബിമാരെ കുറിച്ച് ഒരു കാര്യം അവിടുത്തെ ചെവിയിലെത്തി; നബിയോട് (ﷺ) അവർ ചോദ്യങ്ങൾ അധികരിപ്പിച്ചു എന്നതായിരുന്നു അത്. നബി (ﷺ) ഇക്കാര്യത്തിൽ ശക്തമായി കോപിക്കുകയും, ഒരു പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; ഇന്ന് സ്വർഗത്തിൽ ഞാൻ വീക്ഷിച്ചതിനേക്കാൾ നന്മകൾ ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഇന്ന് നരകത്തിൽ ഞാൻ കണ്ടതിനേക്കാൾ തിന്മകളും പ്രയാസങ്ങളും ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഈ ദിവസം ഞാൻ കണ്ടത് നിങ്ങൾ കാണുകയും, ഞാൻ അറിഞ്ഞത് പോലെ നിങ്ങൾ അറിയുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് അത് കടുത്ത പ്രയാസം സൃഷ്ടിക്കുമായിരുന്നു. നിങ്ങളുടെ ചിരി കുറയുകയും, നിങ്ങളുടെ കരച്ചിൽ അധികരിക്കുകയും ചെയ്യുമായിരുന്നു. അനസ് (رضي الله عنه) പറഞ്ഞു: നബിയുടെ (ﷺ) സ്വഹാബിമാർക്ക് അന്നത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സുകൾ വസ്ത്രങ്ങൾ കൊണ്ട് മൂടിക്കൊണ്ട്, അവർ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്‌ലാമിനെ ഞങ്ങളുടെ ദീനായും,മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ നബിയായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു." അപ്പോൾ ഒരു വ്യക്തി എഴുന്നേറ്റു കൊണ്ട് നബിയോട് (ﷺ) ചോദിച്ചു: "ആരാണ് എൻ്റെ പിതാവ്?" നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് വിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അന്ത്യനാളിലും) വിശ്വസിച്ചവരേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും." [മാഇദ: 101]