അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിൻ്റെ ഇടുക്കമോ ആകട്ടെ; അവൻ്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല." صحيح - متفق عليه
explain-icon

വിശദീകരണം

ഒരു മുസ്‌ലിമിനെ ബാധിക്കുന്ന രോഗങ്ങളും ദുഃഖങ്ങളും വ്യാകുലതകളും വിപത്തുകളും പ്രയാസങ്ങളും കഠിനതകളും ഭയവും വിശപ്പും -എന്തിനധികം; ഒരു മുള്ള് കുത്തുകയും അതവനെ വേദനിപ്പിക്കുകയും ചെയ്താലും- അവയെല്ലാം അവൻ്റെ തിന്മകൾക്കുള്ള പ്രായശ്ചിത്തവും അവൻ്റെ പാപങ്ങൾ കൊഴിഞ്ഞുപോകാനുള്ള കാരണവുമായിത്തീരും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹു അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് നൽകുന്ന ഔദാര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും വിശാലത നോക്കൂ; അവരെ ബാധിക്കുന്ന ഏറ്റവും ചെറിയ പ്രയാസങ്ങൾ കൊണ്ട് പോലും അവരുടെ തിന്മകൾ അവൻ പൊറുത്തു നൽകുന്നു.
  • തനിക്ക് ബാധിക്കുന്ന പ്രയാസങ്ങളിൽ അല്ലാഹുവിൻ്റെ പക്കൽ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയുള്ളവനായിരിക്കണം ഓരോ മുസ്‌ലിമും. ഇപ്രകാരം ഓരോ ചെറുതും വലുതുമായ പ്രയാസങ്ങളിൽ ക്ഷമിക്കാൻ അവന് കഴിഞ്ഞാൽ അതിലൂടെ അവൻ്റെ പദവികൾ ഉയർത്തപ്പെടുകയും, തിന്മകൾക്ക് പ്രായശ്ചിത്തം നൽകപ്പെടുകയും ചെയ്യുന്നതാണ്.
explain-icon

കൂടുതൽ