അന്ത്യനാളിൽ സൂര്യൻ മനുഷ്യൻ്റെ അടുത്തേക്ക് കൊണ്ടുവരപ്പെടുകയും സമീപത്തേക്ക് എത്തിക്കപ്പെടുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവരുടെ തലക്കുമുകളിൽ ഒരു 'മീൽ' ദൂരത്തിലേക്ക് അത് കൊണ്ടുവരപ്പെടുന്നതാണ്. താബിഈങ്ങളിൽ പെട്ട സുലൈം ബ്നു ആമിർ (رحمه الله) പറയുന്നു: "അല്ലാഹു തന്നെ സത്യം! ഏത് മൈലാണ് നബി (ﷺ) ഉദ്ദേശിച്ചത് എന്ന് എനിക്കറിയില്ല. ഭൂമിയിലുള്ള ദൂരത്തിൻ്റെ അളവാണോ, കണ്ണിൽ സുറുമയിടാൻ ഉപയോഗിക്കുന്ന കോലിൻ്റെ വലുപ്പമാണോ എന്ന്?" അങ്ങനെ മനുഷ്യർ തങ്ങളുടെ പ്രവർത്തനങ്ങളുടെ തോതനുസരിച്ച് വിയർപ്പിൽ മുങ്ങുന്നതാണ്. അവരിൽ ചിലരുടെ കണങ്കാൽ വരെയും, മറ്റു ചിലരുടെ കാൽമുട്ടുകൾ വരെയും, ഇനി ചിലരുടെ കാര്യത്തിൽ അവർ മുണ്ട് എടുത്തു കുത്തുന്ന ഊര വരെയും (വിയർപ്പ്) എത്തിയിട്ടുണ്ടായിരിക്കും. വായിലേക്ക് വരെ വിയർപ്പ് എത്തുകയും, സംസാരിക്കാൻ സാധിക്കാത്ത വിധത്തിൽ വിയർപ്പിൽ അകപ്പെട്ടവരും അവരിലുണ്ടാകും. അതു പറയുമ്പോൾ നബി -ﷺ- തൻ്റെ വായിലേക്ക് വിരൽചൂണ്ടി.