അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല." صحيح - متفق عليه
explain-icon

വിശദീകരണം

ഇസ്‌ലാമിന് മുൻപുണ്ടായിരുന്ന അന്ധകാര നിബിഢമായ ജാഹിലിയ്യഃ കാലഘട്ടത്തിലെ വിവരദോഷികൾ ചെയ്തിരുന്ന ചില പ്രവൃത്തികൾ നബി -ﷺ- ഈ ഹദീഥിൽ വിലക്കിയിരിക്കുന്നു. അവ പ്രവർത്തിക്കുന്നവർ 'നമ്മിൽ പെട്ടവരല്ല' എന്നാണ് നബി -ﷺ- അറിയിക്കുന്നത്. പ്രസ്തുത തിന്മകൾ ഇവയാണ്. ഒന്ന്: കവിളത്തടിക്കൽ. പൊതുവെ കവിളത്താണ് ജനങ്ങൾ അടിക്കാറുള്ളത് എന്നതിനാലാണ് 'കവിൾ' എന്നത് പ്രത്യേകം എടുത്തു പറഞ്ഞത്. അതല്ലായെങ്കിൽ, മുഖത്ത് അടിക്കുക എന്നത് മുഴുവനായും വിരോധിക്കപ്പെട്ടതാണ്. രണ്ട്: ദുഃഖം കഠിനമാകുമ്പോൾ മനോനില തെറ്റി വസ്ത്ര ത്തിനകത്തേക്ക് തല പ്രവേശിപ്പിക്കാൻ വേണ്ടി വസ്ത്രത്തിൻ്റെ തലഭാഗം വലിച്ചു കീറുക. മൂന്ന്: ജാഹിലിയ്യഃ കാലഘട്ടത്തിലുള്ളവർ നടത്തിയിരുന്ന തരത്തിലുള്ള ആർത്തവിലാപങ്ങൾ; നാശത്തിനായി പ്രാർത്ഥിക്കുകയും, ഒച്ചവെക്കുകയും വിലപിക്കുകയും ചെയ്യുന്നത് ഉദാഹരണം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഹദീഥിൽ വിലക്കപ്പെട്ട തിന്മകൾ വൻപാപങ്ങളിൽ പെട്ട (കബാഇർ) തിന്മകളാണ്.
  • പ്രയാസങ്ങളും വിപത്തുകളും ബാധിച്ചാൽ ക്ഷമിക്കുക എന്നത് നിർബന്ധമാണ്. അല്ലാഹുവിൻ്റെ വിധിയിൽ പ്രയാസകരമായത് സംഭവിക്കുമ്പോൾ കടുത്ത ദേഷ്യവും കോപവും കാണിക്കുകയും, ആർത്തട്ടഹസിച്ചു കൊണ്ടും മുടി വടിച്ചു കൊണ്ടും വസ്ത്രം കീറിയെറിഞ്ഞു കൊണ്ടും മറ്റും അത് പ്രകടിപ്പിക്കുക എന്നതും നിഷിദ്ധമാണ്.
  • ജാഹിലിയ്യഃ കാലഘട്ടത്തിലെ ജനങ്ങളുടെ പക്കലുണ്ടായിരുന്ന ചെയ്തികളിൽ ഇസ്‌ലാം അംഗീകരിച്ചിട്ടില്ലാത്ത എല്ലാം തന്നെ നിഷിദ്ധമാണ്.
  • വിപത്തുകളിൽ ദുഃഖിക്കുന്നതിലോ കരയുന്നതിലോ തെറ്റില്ല. അതൊന്നും അല്ലാഹുവിൻ്റെ വിധിയിലുള്ള ക്ഷമക്ക് എതിരല്ല. മറിച്ച് ബന്ധുമിത്രാധികളുടെ ഹൃദയങ്ങളിൽ അല്ലാഹു നിശ്ചയിച്ച കാരുണ്യം മാത്രമാണത്.
  • അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിയടയുകയാണ് ഓരോ മുസ്ലിമും ചെയ്യേണ്ടത്. ഇനി തൃപ്തിയടയാൻ കഴിഞ്ഞില്ലെങ്കിൽ പോലും, അതിൽ ക്ഷമിക്കുക എന്നത് നിർബന്ധമാണ്.
explain-icon

കൂടുതൽ