ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് ഖബ്റുകൾക്ക് അരികിലൂടെ ഒരിക്കൽ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഈ രണ്ടു പേർ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. (ജനങ്ങളുടെ കണ്ണിൽ) വലിയ ഒരു പാപം കാരണത്താലല്ല അവർ ശിക്ഷപ്പെടുന്നത്. അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു. അവരിൽ രണ്ടാമൻ, ഏഷണിയുമായി നടക്കുകയും ചെയ്യുമായിരുന്നു." ശേഷം നബി -ﷺ- ഒരു നനഞ്ഞ ഈന്തപ്പനയോലയുടെ കമ്പ് എടുക്കുകയും, അത് രണ്ടായി പിളർത്തിയ ശേഷം ഓരോന്നും ഓരോ ഖബ്റിന് മേൽ നട്ടുവെക്കുകയും ചെയ്തു. സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്തിനാണ് അങ്ങ് ഇപ്രകാരം ചെയ്തത്?" നബി -ﷺ- പറഞ്ഞു: "അവ രണ്ടും ഉണങ്ങുന്നത് വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം" صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- ഒരിക്കൽ രണ്ട് ഖബ്റുകളുടെ അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: ഈ ഖബ്റിലുള്ള രണ്ടു പേരും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കാഴ്ച്ചപ്പാടിൽ വലിയ ഒരു കാര്യമായിട്ടുള്ള വിഷയത്തിലല്ല അവർ ശിക്ഷിക്കപ്പെടുന്നത്; എന്നാൽ ഈ രണ്ട് കാര്യങ്ങളും അല്ലാഹുവിങ്കൽ വളരെ ഗൗരവപ്പെട്ടത് തന്നെയാണ്. അവരിൽ ഒരാൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുമ്പോൾ തൻ്റെ ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം തെറിക്കുന്നത് സൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്നില്ല. രണ്ടാമത്തെ വ്യക്തി ജനങ്ങൾക്കിടയിൽ ഏഷണിയുമായി നടന്നിരുന്ന മനുഷ്യനായിരുന്നു. ജനങ്ങൾക്കിടയിൽ കുഴപ്പവും ഭിന്നതയും പ്രശ്നങ്ങളും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്കിടയിൽ എത്തിച്ചു കൊടുക്കുകയായിരുന്നു അയാളുടെ പണി.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഏഷണി പറയുക എന്നതും മൂത്രത്തിൽ നിന്ന് ശുചീകരിക്കാതിരിക്കുക എന്നതും വൻപാപങ്ങളിൽ പെടുന്ന കാര്യമാണ്. ഖബ്റിൽ ശിക്ഷ നൽകപ്പെടാനുള്ള കാരണങ്ങളിലൊന്നുമാണത്.
  • നബി -ﷺ- യുടെ പ്രവാചകത്വത്തിനുള്ള തെളിവായി കൊണ്ട് ചില മറഞ്ഞ കാര്യങ്ങൾ അവിടുത്തേക്ക് അല്ലാഹു കാണിച്ചു നൽകിയിട്ടുണ്ട്.
  • ഈന്തപ്പനയോലയുടെ കമ്പ് രണ്ടായി ചീന്തി ഖബ്റിന് മേൽ വെക്കുക എന്ന ഈ പ്രവർത്തി നബി -ﷺ- ക്ക് മാത്രം പ്രത്യേകമാണ്. കാരണം അല്ലാഹു അവിടുത്തേക്ക് ആ രണ്ട് ഖബ്റുകളിലെയും വ്യക്തികളുടെ അവസ്ഥ കാണിച്ചുകൊടുത്തു. അതിനാൽ ഈ വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കാൻ സാധ്യമല്ല; കാരണം അവർക്കാർക്കും ഖബ്റുകളിലുള്ളവരുടെ അവസ്ഥ ബോധ്യമില്ല.