നബി -ﷺ- യുടെ പത്നിമാരിൽ പെട്ട ചിലർ നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവൻ്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല." صحيح - رواه مسلم
explain-icon

വിശദീകരണം

ജോത്സ്യന്മാർ, മന്ത്രവാദികൾ തുടങ്ങിയവരുടെ അടുക്കൽ ചെല്ലുന്നതിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ താക്കീത് ചെയ്യുന്നു. തങ്ങൾ നിർമ്മിച്ചുണ്ടാക്കിയ ചില അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ സംഭവിക്കുന്നത് അറിയാൻ കഴിയുമെന്ന് വാദിക്കുന്നവരാണ് ഇക്കൂട്ടർ. ഇവരോട് ഭാവിയിൽ നടക്കുന്ന എന്തെങ്കിലും കാര്യം ചോദിക്കുക എന്നത് മാത്രം നാൽപ്പത് ദിവസത്തെ നിസ്കാരത്തിൻ്റെ പ്രതിഫലം നഷ്ടമാക്കി കളയുന്നതാണ്. ഗുരുതരമായ ഈ വലിയ തിന്മക്കുള്ള ശിക്ഷയായാണ് ഇപ്രകാരം പ്രതിഫലം എടുത്തു കളയപ്പെടുന്നത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ജോത്സ്യം നിഷിദ്ധമാണ്. ജോത്സ്യന്മാരുടെ അടുക്കൽ പോവുക എന്നതും, അവരോട് മറഞ്ഞ കാര്യങ്ങൾ ചോദിക്കുക എന്നതും നിഷിദ്ധമാണ്.
  • തിന്മകൾ പ്രവർത്തിക്കുന്നതിനുള്ള ശിക്ഷയായി ചിലപ്പോൾ പ്രവർത്തിച്ച നന്മകളുടെ പ്രതിഫലം നഷ്ടമാകുന്നതാണ്.
  • ഗ്രഹനിലകൾ നോക്കി ഭാവി പറയുക എന്നതും, മഷിനോട്ടവും, കൈരേഖ വായനയുമെല്ലാം ഹദീഥിൽ പറയപ്പെട്ട തിന്മയുടെ ഭാഗം തന്നെയാണ്. ഇവയൊന്നും കേവലം 'കാര്യമെന്താണെന്ന് അറിയട്ടെ' എന്ന് പറഞ്ഞാണെങ്കിലും നോക്കാൻ പാടില്ല. കാരണം അതെല്ലാം ഭാവി അറിയുമെന്ന ജോത്സ്യവാദത്തിൻ്റെ ഭാഗം തന്നെയാണ്.
  • ജോത്സ്യൻ്റെ അരികിൽ ചെല്ലുന്നവർക്കുള്ള ശിക്ഷയുടെ കാഠിന്യം ഇതാണെങ്കിൽ ജോത്സ്യന്മാർക്കുള്ള ശിക്ഷ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ!
  • നാൽപ്പത് ദിവസത്തെ നിസ്കാരത്തിൻ്റെ പ്രതിഫലം നഷ്ടമാകും എന്നതിൻ്റെ അർത്ഥം ഈ ദിവസങ്ങളിലെ നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കണമെന്നല്ല; മറിച്ച് നിസ്കാരം നിർവ്വഹിക്കുക എന്ന ബാധ്യത നിറവേറ്റപ്പെടുമെങ്കിലും അതിനുള്ള പ്രതിഫലം കിട്ടില്ല എന്ന് മാത്രമാണ്.