ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക. 'അലിഫ് ലാം മീം' എന്ന വചനം ഒരു അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരം, മീം മറ്റൊരക്ഷരം."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഏതൊരു അക്ഷരം പാരായണം ചെയ്യുമ്പോഴും അത് മുഖേന ഒരു നന്മ അല്ലാഹു രേഖപ്പെടുത്തുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നന്മകളാകട്ടെ, പത്തിരട്ടി വരെ അധികമായി പ്രതിഫലം നൽകപ്പെടുന്നതാണ്. ശേഷം നബി -ﷺ- പറഞ്ഞു: "'അലിഫ് ലാം മീം' എന്ന വചനം ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരവും, ലാം മറ്റൊരക്ഷരവും, മീം മറ്റൊരക്ഷരവുമാണ്." അപ്പോൾ അലിഫ് ലാം മീം എന്ന് പാരായണം ചെയ്താൽ അതിലൂടെ മുപ്പത് നന്മകൾ ലഭിക്കുന്നതാണ്.

  1. വിശുദ്ധ ഖുർആൻ പാരായണം അധികരിപ്പിക്കാനുള്ള പ്രോത്സാഹനം.
  2. ഓരോ പദത്തിലെയും ഓരോ അക്ഷരങ്ങൾ പാരായണം ചെയ്യുന്നതിനും അതിൻ്റെ പത്തിരട്ടിയായി അവന് പ്രതിഫലം നൽകപ്പെടുന്നതാണ്.
  3. അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെയും ഔദാര്യത്തിൻ്റെയും വിശാലത. അടിമകൾക്ക് അവരുടെ നന്മകൾ അവൻ ഇരട്ടിയിരട്ടിയാക്കി നൽകുന്നത് നോക്കൂ!
  4. വിശുദ്ധ ഖുർആനിന് മറ്റെല്ലാ സംസാരങ്ങൾക്കും മുകളിലുള്ള ശ്രേഷ്ഠത. അതിൻ്റെ കേവല പാരായണം തന്നെ അല്ലാഹുവിനുള്ള ശ്രേഷ്ഠമായ ആരാധനയാണ്. കാരണം ഖുർആൻ അല്ലാഹുവിൻ്റെ സംസാരമാണ്.

അയക്കൽ വിജയകരമായി പൂർത്തിയായി