അബൂ ഉമാമഃ അൽബാഹിലീ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്ത് ഒരാൾ വന്നു കൊണ്ട് പറഞ്ഞു: പ്രതിഫലവും സൽകീർത്തിയും ആഗ്രഹിച്ചു കൊണ്ട് ഒരാൾ യുദ്ധം ചെയ്യുന്നുവെങ്കിൽ അയാൾക്ക് എന്താണുള്ളത്? നബി -ﷺ- പറഞ്ഞു: അവന് യാതൊന്നുമില്ല. അയാൾ മൂന്ന് തവണ ആ ചോദ്യം ആവർത്തിച്ചു; അപ്പോഴെല്ലാം നബി -ﷺ- അയാൾക്ക് മറുപടിയായി പറഞ്ഞു: "അവന് യാതൊന്നുമില്ല." ശേഷം നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു അവന് നിഷ്കളങ്കമായി ചെയ്തതും, അവൻ്റെ തിരുവദനം പ്രതീക്ഷിച്ചതുമായ പ്രവർത്തനമല്ലാതെ ഒരു പ്രവർത്തിയും സ്വീകരിക്കുന്നതല്ല." صحيح - رواه النسائي
explain-icon

വിശദീകരണം

അല്ലാഹുവിൽ നിന്ന് പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും, അതോടൊപ്പം ജനങ്ങളുടെ പ്രശംസയും അവരുടെ പക്കൽ സൽകീർത്തിയും ലഭിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ടും മുസ്‌ലിംകളോടൊപ്പം യുദ്ധത്തിൽ പങ്കെടുക്കുന്ന ഒരാളുടെ വിധി എന്താണെന്ന് അന്വേഷിച്ചു കൊണ്ട് നബി -ﷺ- യുടെ അടുത്ത് ഒരാൾ വരികയുണ്ടായി. അയാൾക്ക് അല്ലാഹുവിങ്കൽ പ്രതിഫലമുണ്ടായിരിക്കുമോ എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. തൻ്റെ ഉദ്ദേശ്യത്തിൽ അയാൾ അല്ലാഹുവല്ലാത്തവരെ പങ്കുചേർത്തിട്ടുണ്ട് എന്നതിനാൽ അയാൾക്ക് യാതൊരു പ്രതിഫലവും ലഭിക്കുന്നതല്ല എന്നാണ് നബി -ﷺ- മറുപടി നൽകിയത്. ചോദ്യകർത്താവ് തൻ്റെ ചോദ്യം മൂന്ന് തവണ ആവർത്തിച്ചപ്പോഴും ഇതേ ഉത്തരം തന്നെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് നബി -ﷺ- ചെയ്തത്. ശേഷം പ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ പാലിക്കപ്പെട്ടിരിക്കേണ്ട മഹത്തരമായ ഒരു അടിത്തറ വിവരിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: അല്ലാഹുവിന് മാത്രം മുഴുവനായി നൽകപ്പെട്ട, അവനിൽ ഒന്നിനെയും ഒരാളെയും പങ്കുചേർക്കാത്ത, അവൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ടുമാത്രമുള്ള പ്രവർത്തനമല്ലാതെ മറ്റൊരു പ്രവർത്തനവും അല്ലാഹു സ്വീകരിക്കുന്നതല്ല.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി നിർവ്വഹിക്കപ്പെട്ടതും, നബി -ﷺ- യുടെ മാതൃക പാലിച്ചു കൊണ്ടുള്ളതുമായ പ്രവർത്തനമല്ലാതെ അല്ലാഹു സ്വീകരിക്കുന്നതല്ല.
  • ചോദ്യകർത്താവിൻ്റെ ലക്ഷ്യം പൂർണ്ണമായി നിറവേറ്റുന്നതും, അയാൾ പ്രതീക്ഷതിലപ്പുറം നൽകുന്നതുമായ വിധത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നത് മുഫ്തിമാർ (മതവിധി നൽകുന്നവർ) പാലിക്കേണ്ട നല്ല മര്യാദയാണ്.
  • വിഷയത്തിൻ്റെ ഗൗരവത്തിന് അനുസരിച്ച് അതിനെ കുറിച്ചുള്ള ചോദ്യം ആവർത്തിക്കാം.
  • അല്ലാഹുവിൻ്റെ വചനം ഉന്നതമാവുന്നതിന് വേണ്ടിയും, അവൻ്റെ പക്കലുള്ള പ്രതിഫലവും പാരത്രികനേട്ടവും പ്രതീക്ഷിച്ചു കൊണ്ട് നിഷ്കളങ്കമായ ഉദ്ദേശ്യത്തോടെയും നിർവ്വഹിക്കുന്ന യുദ്ധമാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യഥാർത്ഥ യുദ്ധം. ഐഹികനേട്ടത്തിന് വേണ്ടിയുള്ള യുദ്ധം അതിൽ ഉൾപ്പെടുകയില്ല.
explain-icon

കൂടുതൽ