ശകുനം നോക്കുന്നതിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ നമ്മെ താക്കീത് ചെയ്യുന്നു. എന്തെങ്കിലും കാഴ്ചയോ ശബ്ദമോ ദുശ്ശകുനമാണെന്ന് വിശ്വസിക്കലാണത്. ചില പക്ഷികളെയോ മൃഗങ്ങളെയോ ശാരീരിക ശേഷിക്കുറവുള്ളവരെയോ കാണുന്നത്, അല്ലെങ്കിൽ നിശ്ചിത എണ്ണങ്ങളോ ദിവസങ്ങളോ ശകുനമുള്ളവയാണെന്ന് വിശ്വസിക്കുന്നത് എല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും. പക്ഷികളിലേക്ക് സൂചന നൽകുന്ന 'ത്വിയറ' എന്ന പദമാണ് ശകുനം നോക്കുന്നതിനെ വിവരിക്കാൻ നബി -ﷺ- പ്രയോഗിച്ചത്. അതിന് കാരണം ജാഹിലിയ്യഃ കാലഘട്ടത്തിലെ ബഹുദൈവാരാധകരുടെ വിശ്വാസമാണ്. അവർ ഒരു യാത്രക്കോ കച്ചവടത്തിനോ മറ്റോ തുനിഞ്ഞാൻ പക്ഷികളെ പറത്തുകയും, അവ വലത്തു ഭാഗത്തേക്ക് പറന്നാൽ അത് ശുഭ സൂചനയായി കണക്കാക്കുകയും ഉദ്ദേശിച്ച കാര്യത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും, ഇടത്തുഭാഗത്തേക്കാണ് പറക്കുന്നത് എങ്കിൽ അത് ദുശ്ശകുനമായി കണക്കാക്കുകയും ഉദ്ദേശിക്കുന്ന കാര്യത്തിൽ നിന്ന് പിൻമാറുകയും ചെയ്യുമായിരുന്നു. ശകുനം നോക്കുക എന്നത് ബഹുദൈവാരാധനയിൽ പെട്ടതാണെന്ന് നബി -ﷺ- അറിയിച്ചു. കാരണം അല്ലാഹുവാണ് നന്മകൾ നൽകുന്നത് എന്നും, അവനാണ് തിന്മകളെ തടുക്കുന്നത് എന്നും, അതിൽ അവന് യാതൊരു പങ്കുകാരനുമില്ല എന്നുമുള്ള വിശ്വാസത്തിന് വിരുദ്ധമാണ് ശകുനം നോക്കൽ. ശേഷം ഇബ്നു മസ്ഊദ് പറയുന്നു: മുസ്‌ലിമായ ഏതൊരു മനുഷ്യൻ്റെ മനസ്സിലും ചിലപ്പോൾ എന്തെങ്കിലും ശകുനത്തിൻ്റെ ചിന്തകൾ വന്നെത്തിയേക്കാം. എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിച്ചു കൊണ്ടും, തൻ്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളും കാരണങ്ങളും സ്വീകരിച്ചു കൊണ്ടും അതിനെ പ്രതിരോധിക്കാനാണ് അവൻ ശ്രമിക്കേണ്ടത്.