നബി -ﷺ- സൈനബ് ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- യുടെ അരികിലേക്ക് ഒരിക്കൽ ഭയവിഹ്വലനായി കൊണ്ട് കയറിവന്നു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: "ലാ ഇലാഹ ഇല്ലല്ലാഹ്." പ്രയാസകരമായ എന്തോ ഒരു കാര്യം സംഭവിക്കാനിരിക്കുന്നു എന്ന അറിയിപ്പും, അല്ലാഹുവിലേക്ക് അഭയം തേടാതെ അതിൽ നിന്ന് രക്ഷയില്ല എന്ന ഓർമ്മപ്പെടുത്തലുമാണ് അവിടുന്ന് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. (ശേഷം അവിടുന്ന് പറഞ്ഞു): സമീപഭാവിയിൽ തന്നെ സംഭവിക്കാനിരിക്കുന്ന ഒരു വിപത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രയോളം തുറക്കപ്പെട്ടിരിക്കുന്നു. -തൻ്റെ തള്ളവിരലും അതിന് തൊട്ടടുത്തുള്ള വിരലും കൊണ്ട് അവിടുന്ന് ഒരു വൃത്തമുണ്ടാക്കി കൊണ്ട് അതിൻ്റെ വലുപ്പം സൂചിപ്പിച്ചു-. യഅ്ജൂജ് മഅ്ജൂജ് എന്ന അതിക്രമികളായ വിഭാഗത്തെ തടുത്തു നിർത്തുന്നതിനായി ദുൽ ഖർനൈൻ പടുത്തുയർത്തിയ മതിലാണ് അവിടുന്ന് ഉദ്ദേശിച്ചത്. അപ്പോൾ സൈനബ് -رَضِيَ اللَّهُ عَنْهَا- ചോദിച്ചു: "നമ്മുടെ കൂട്ടത്തിൽ സൽകർമ്മികളും വിശ്വാസികളുമായവർ ഉണ്ടായിരിക്കെ എങ്ങനെയാണ് അല്ലാഹു നമുക്ക് മേൽ നാശം വ്യാപിപ്പിക്കുക?!" നബി -ﷺ- പറഞ്ഞു: "വൃത്തികേടുകളും തിന്മകളും അശ്ലീലവൃത്തികളും വ്യഭിചാരവും മദ്യവും മറ്റുമെല്ലാം അധികരിച്ചു കൊണ്ട് മ്ലേഛത വ്യാപകമായാൽ എല്ലാവരെയും ബാധിക്കുന്ന വിധത്തിലുള്ള നാശം സംഭവിക്കുന്നതാണ്."