യഹൂദരിൽ പെട്ട ഒരാൾ അമീറുൽ മുഅ്മിനീൻ ഉമർ (رضي الله عنه) വിന്റെ അടുത്ത് വന്ന് പറഞ്ഞു: "നിങ്ങളുടെ ഗ്രന്ഥമായ ഖുർആനിൽ നിങ്ങൾ പാരായണം ചെയ്യുന്ന ഒരു ആയത്തുണ്ട്. ഞങ്ങളുടെ മേൽ - യഹൂദർക്ക് മേൽ - ഞങ്ങളുടെ ഗ്രന്ഥമായ തൗറാത്തിൽ ആയിരുന്നു അത് അവതരിച്ചിരുന്നതെങ്കിൽ, ഈ മഹത്തായ വചനം ഇറക്കിക്കിട്ടിയ അനുഗ്രഹത്തിന് നന്ദിസൂചകമായി ആ ദിവസം ഞങ്ങൾ ഒരു പെരുന്നാൾ ദിവസമായി ആഘോഷിക്കുമായിരുന്നു." അപ്പോൾ ഉമർ (رضي الله عنه) ചോദിച്ചു: "ഏതാണ് ആ വചനം?" അയാൾ പറഞ്ഞു: "ഇന്നേദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും, ഇസ്‌ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ദിവസം ഏതാണെന്നും, ഈ മഹത്തായ വചനം അവതരിച്ച സ്ഥലം ഏതാണെന്നും ഞങ്ങൾക്ക് നന്നായി അറിയാം. അത് അവതരിച്ചത് ഒരു പെരുന്നാൾ ദിവസമാണ്. നബി (ﷺ) അറഫയിൽ നിൽക്കുമ്പോൾ ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. (വെള്ളിയാഴ്ച ദിനം ആഴ്ചയിലെ ഈദാണ്). മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അറഫാ ദിനവും വെള്ളിയാഴ്ചയും ശ്രേഷ്ഠതയുള്ള രണ്ട് ദിവസങ്ങളാണ്."