"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവിന്റേതാണ്..." എന്ന് തുടങ്ങുന്ന വചനത്തിൽ, 'മനസ്സിലുള്ളത് വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അന്ത്യനാളിൽ അല്ലാഹു അത് വിചാരണ ചെയ്യുമെന്ന് അവൻ അറിയിച്ചു. അവൻ്റെ ഔദാര്യത്താലും കാരുണ്യത്താലും അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുമെന്നും, അവൻ്റെ നീതിയാൽ അവൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുമെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും, അവനെ ഒന്നിനും പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും ഈ ആയത്തിൽ അല്ലാഹു അറിയിച്ചു. ഈ ആയത്ത് കേട്ടപ്പോൾ സ്വഹാബികൾക്ക് അതിലെ കാര്യം വളരെ കഠിനമായി അനുഭവപ്പെട്ടു. മനസ്സിൽ വരുന്ന വിചാരങ്ങൾക്ക് പോലും വിചാരണ നേരിടേണ്ടി വരുമോ എന്ന് അവർ ഭയപ്പെട്ടു. അവർ നബിയുടെ (ﷺ) അടുത്ത് വന്ന് മുട്ടുകുത്തി നിന്ന് തങ്ങളുടെ പ്രയാസം അറിയിച്ചു. ശാരീരികമായ ആരാധനകൾ (നിസ്കാരം, നോമ്പ്, ജിഹാദ്, ദാനധർമ്മം മുതലായവ) ചെയ്യാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്; അത് ഞങ്ങൾക്ക് സാധ്യമാണ്. എന്നാൽ താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഈ ആയത്തിൽ പറഞ്ഞ കാര്യം -മനസ്സിൻ്റെ വിചാരങ്ങളെ നിയന്ത്രിക്കുക എന്നത്- ഞങ്ങൾക്ക് സാധ്യമല്ല എന്ന് അവർ പരാതിപ്പെട്ടു. നബി (ﷺ) അവരോട് പറഞ്ഞു: "യഹൂദ നസ്വാറാക്കളെ പോലെ പറയാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? ഞങ്ങൾ കേൾക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു എന്നായിരുന്നു അവർ പറഞ്ഞത്. 'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ റബ്ബേ, നിന്നോട് ഞങ്ങൾ പാപമോചനം തേടുന്നു; നിന്നിലേക്കാകുന്നു ഞങ്ങളുടെ മടക്കം.' - ഇങ്ങനെയാണ് നിങ്ങൾ പറയേണ്ടത്." സ്വഹാബികൾ അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും ആ കൽപ്പന അനുസരിക്കുകയും അപ്രകാരം ഏറ്റു പറയുകയും ചെയ്തു. മുസ്‌ലിംകൾ ആ കൽപ്പന പൂർണ്ണമായി അനുസരിക്കുകയും അവരുടെ നാവും മനസ്സും അതിന് വഴങ്ങുകയും ചെയ്തപ്പോൾ, അല്ലാഹു നബിയെയും (ﷺ) അവിടുത്തെ ഉമ്മത്തിനെയും പ്രശംസിച്ചുകൊണ്ട് സൂറ. ബഖറയിലെ അടുത്ത വചനം അവതരിപ്പിച്ചു. 'തൻ്റെ റബ്ബിങ്കൽ നിന്ന് അവതരിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു; മുഅ്മിനീങ്ങളും അതിൽ വിശ്വസിച്ചിരിക്കുന്നു' എന്ന ആയത്തായിരുന്നു അത്. അങ്ങനെ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് അവരുടെ നാവുകളും ഹൃദയങ്ങളും കീഴൊതുങ്ങി. "എല്ലാവരും അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ ഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലുകളിൽ ഒരാൾക്കും ഇടയിൽ ഞങ്ങൾ വേർതിരിവ് കൽപ്പിക്കുന്നില്ല." മറിച്ച്, അവരിലെല്ലാവരിലും ഞങ്ങൾ വിശ്വസിക്കുന്നു. അവർ പറഞ്ഞു: നിൻ്റെ വചനം ഞങ്ങൾ കേട്ടിരിക്കുന്നു; നിൻ്റെ കൽപ്പന ഞങ്ങൾ അനുസരിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിന്നിൽ നിന്നുള്ള പാപമോചനവും വിട്ടുവീഴ്ച്ചയും ഞങ്ങൾ തേടുന്നു. വിചാരണ നാളിലുള്ള തിരിച്ചുപോക്ക് നിന്നിലേക്കാണ്. അങ്ങനെ അവർ അത് പ്രാവർത്തികമാക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട് കൽപ്പിക്കപ്പെട്ട കാര്യം അവർ പറയുകയും ചെയ്തപ്പോൾ, അല്ലാഹു ഈ സമുദായത്തിന് ഇളവ് നൽകുകയും (ആദ്യം അവതരിച്ച) ആ വചനത്തിലെ വിധി ഭേദഗതി ചെയ്യുകയും (നസ്ഖ്) ചെയ്തു. അല്ലാഹു പറഞ്ഞു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവിലുതകുന്നതല്ലാതെ കൽപിക്കുകയില്ല." അയാളുടെ ശേഷിക്കും സാദ്ധ്യതക്കും അപ്പുറമുള്ളത് അവൻ കൽപ്പിക്കില്ല. "അവൻ പ്രവർത്തിച്ചതിൻ്റെ ഫലം -അതായത്, അവൻ ചെയ്ത നന്മയുടെ പ്രതിഫലം- അവനുണ്ട്." അവൻ പ്രവർത്തിച്ചതിൻ്റെ ദോഷവും -അതായത്, അവൻ സമ്പാദിച്ച തിന്മയുടെയും പാപത്തിൻ്റെയും ശിക്ഷ- അവനുണ്ട്. ഒരാളെയും മറ്റൊരാളുടെ പാപത്തിൻ്റെ പേരിൽ അല്ലാഹു പിടികൂടുകയില്ല, മനസ്സ് മന്ത്രിക്കുന്ന കാര്യങ്ങളുടെ പേരിലും (ശിക്ഷിക്കില്ല). ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ നിൻ്റെ ശിക്ഷകൾ കൊണ്ട് പിടികൂടരുതേ. "ഞങ്ങൾ മറന്നുപോകുകയോ -ഓർക്കാതെ ചെയ്തു പോവുകയോ- അല്ലെങ്കിൽ ഞങ്ങൾക്ക് അബദ്ധം പിണയുകയോ -കരുതിക്കൂട്ടിയല്ലാതെ ഞങ്ങൾ തെറ്റു ചെയ്തുപോവുകയോ- ചെയ്താൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ!" അപ്പോൾ അല്ലാഹു അവർക്ക് ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേൽ നീ ഭാരം -പ്രയാസങ്ങളും കടുപ്പമേറിയതുമായ കാര്യങ്ങൾ- ചുമത്തരുതേ." "ഞങ്ങളുടെ മുൻഗാമികളുടെ മേൽ -ബനൂ ഇസ്രായീല്യരുടെയും മറ്റും മേൽ- നീ അത് ചുമത്തിയതുപോലെ. അപ്പോൾ അല്ലാഹു ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് താങ്ങാൻ കഴിയാത്തത് -മതവിധികളിലും ഞങ്ങളെ ബാധിക്കുന്ന പരീക്ഷണങ്ങളിലും ഞങ്ങൾക്ക് വഹിക്കാൻ കഴിയാത്ത കാര്യങ്ങൾ- ഞങ്ങളെ നീ വഹിപ്പിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങൾക്ക് നീ മാപ്പുനൽകേണമേ. ഞങ്ങളുടെ പാപങ്ങൾ നീ മായ്ച്ചുകളയേണമേ. ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ." ഞങ്ങളുടെ തെറ്റുകൾ നീ മറച്ചുപിടിക്കുകയും അതിൽ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യേണമേ, "ഞങ്ങളോട് -നിൻ്റെ വിശാലമായ കാരുണ്യം കൊണ്ട്- നീ കരുണ കാണിക്കേണമേ. "നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ." പ്രമാണങ്ങൾ സ്ഥാപിച്ചുകൊണ്ടും യുദ്ധത്തിലും ജിഹാദിലും വിജയം നൽകിക്കൊണ്ടും ഞങ്ങളെ സഹായിക്കേണമേ! അപ്പോൾ അല്ലാഹു ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു."