നമ്മുടെ മുൻപുള്ള സമൂഹങ്ങളിൽ ജീവിച്ചിരുന്ന ഒരു രാജാവിൻ്റെ ചരിത്രമാണ് ഈ ഹദീഥിൽ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അയാൾക്ക് ഒരു മാരണക്കാരനുണ്ടായിരുന്നു; ഈ മാരണക്കാരന് പ്രായമായപ്പോൾ അയാൾ രാജാവിനോട് പറഞ്ഞു: എനിക്ക് പ്രായമായിരിക്കുന്നു; അതിനാൽ ഒരു യുവാവിനെ എനിക്ക് നിശ്ചയിച്ചു തരിക; അവന് ഞാൻ സിഹ്ർ (മാരണം) പഠിപ്പിച്ചു കൊടുക്കാം. അങ്ങനെ രാജാവ് ഒരു യുവാവിനെ അയാൾക്ക് അയച്ചു കൊടുത്തു; ഈ യുവാവ് സാഹിറിൻ്റെ അടുത്തേക്ക് പോകുന്ന വഴിയിൽ ഒരു പുരോഹിതനുണ്ടായിരുന്നു; ഒരു തവണ യുവാവ് ഈ പുരോഹിതൻ്റെ അടുത്ത് ഇരിക്കുകയും, അദ്ദേഹത്തിൻ്റെ സംസാരം കേൾക്കുകയും ചെയ്തു. ഈ സംസാരം ആ യുവാവിനെ അത്ഭുതപ്പെടുത്തുകയും ചെയ്തു.പിന്നീട് സാഹിറിൻ്റെ അടുക്കൽ പോകുമ്പോഴെല്ലാം ഈ യുവാവ് പുരോഹിതൻ്റെ അടുത്ത് ഇരിക്കാൻ തുടങ്ങി. എന്നാൽ മാരണക്കാരൻ്റെ അടുത്ത് എത്താൻ വൈകുന്നതിനാൽ അയാൾ യുവാവിനെ അടിക്കുമായിരുന്നു. ഇക്കാര്യം പുരോഹിതനോട് ആവലാതി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: നീ ഇനി സാഹിറിൻ്റെ മർദ്ധനം ഭയക്കുകയാണെങ്കിൽ 'എൻ്റെ വീട്ടുകാർ എന്നെ തടഞ്ഞു വെച്ചു' എന്നും, നിൻ്റെ വീട്ടുകാരുടെ മർദ്ധനം ഭയക്കുകയാണെങ്കിൽ 'മാരണക്കാരൻ എന്നെ തടഞ്ഞു വെച്ചു' എന്നും പറഞ്ഞു കൊള്ളുക. ഇങ്ങനെ ദിനങ്ങൾ കടന്നു പോയി. ഒരിക്കൽ ഒരു ഭീമാകരനായ മൃഗത്തിൻ്റെ മുന്നിൽ ഈ യുവാവ് അകപ്പെട്ടു; ജനങ്ങളുടെ സഞ്ചാരം ഈ മൃഗം കാരണം തടസ്സപ്പെട്ടിരുന്നു. അപ്പോൾ ഈ യുവാവ് പറഞ്ഞു: പുരോഹിതനാണോ, അതല്ല മാരണക്കാരനാണോ ശ്രേഷ്ഠൻ എന്ന കാര്യം ഞാൻ ഇന്ന് അറിയുന്നതാണ്! ശേഷം യുവാവ് ഒരു കല്ലെടുക്കുകയും, ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു: "അല്ലാഹുവേ! പുരോഹിതൻ്റെ പ്രവൃത്തിയാണ് മാരണക്കാരൻ്റെ ചെയ്തിയേക്കാൾ നിനക്ക് പ്രിയങ്കരമെങ്കിൽ ഈ മൃഗത്തെ നീ വധിക്കുകയും, ജനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന സ്ഥിതി വരുത്തുകയും ചെയ്യേണമേ!" അങ്ങനെ ഈ യുവാവ് കല്ലെറിയുകയും, ആ മൃഗത്തെ വധിക്കുകയും, ജനങ്ങൾ അവരുടെ വഴിയിലൂടെ സഞ്ചാരം തുടരുകയും ചെയ്തു. യുവാവ് പുരോഹിതൻ്റെ അടുത്ത് എത്തിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു; അപ്പോൾ പുരോഹിതൻ പറഞ്ഞു: മോനേ, ഇന്ന് നീ എന്നേക്കാൾ ശ്രേഷ്ഠനായിരിക്കുന്നു. നിൻ്റെ കാര്യങ്ങൾ ഇക്കാണുന്ന പദവിയോളം എത്തിയിരിക്കുന്നു. നീ തീർച്ചയായും പരീക്ഷിക്കപ്പെടുന്നതാണ്; അങ്ങനെ സംഭവിച്ചാൽ എന്നെ കുറിച്ച് നീ വിവരം നൽകരുത്. ഈ യുവാവ് പിന്നീട് പാണ്ട് രോഗികളെയും കുഷ്ഠ രോഗികളെയും സുഖപ്പെടുത്താൻ ആരംഭിച്ചു. എല്ലാ തരം രോഗങ്ങളിൽ നിന്നും -അല്ലാഹുവിൻ്റെ അനുമതിയോടെ- ഈ യുവാവ് ജനങ്ങളെ ചികിത്സിച്ചിരുന്നു. അങ്ങനെയിരിക്കെ രാജാവിൻ്റെ സദസ്യരിൽ പെട്ട, കാഴ്ച നഷ്ടപ്പെട്ട ഒരു മനുഷ്യൻ ഈ വിവരം കേട്ടറിഞ്ഞു. അയാൾ ധാരാളം ഉപഹാരങ്ങളുമായി യുവാവിൻ്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഈ കാണുന്ന സമ്മാനങ്ങളെല്ലാം നിനക്കുള്ളതാണ്; നീ എൻ്റെ അസുഖം സുഖപ്പെടുത്തുമെങ്കിൽ. യുവാവ് പറഞ്ഞു: ഞാൻ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് സുഖപ്പെടുത്തുന്നവൻ. നീ അല്ലാഹുവിൽ വിശ്വസിക്കുകയാണെങ്കിൽ നിനക്ക് വേണ്ടി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, അവൻ നിന്നെ സുഖപ്പെടുത്തുകയും ചെയ്യുന്നതാണ്. അങ്ങനെ അയാൾ അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹു അയാളുടെ അസുഖം സുഖപ്പെടുത്തുകയും ചെയ്തു. ഈ മനുഷ്യൻ പിന്നീട് രാജാവിൻ്റെ സദസ്സിൽ മുൻപ് ഇരിക്കാറുണ്ടായിരുന്നത് പോലെ, വന്നിരുന്നു. അപ്പോൾ രാജാവ് ചോദിച്ചു: ആരാണ് നിൻ്റെ കാഴ്ച തിരിച്ചു തന്നത്?! അയാൾ പറഞ്ഞു: എൻ്റെ റബ്ബാണ്. രാജാവ് ചോദിച്ചു: "നിനക്ക് ഞാനല്ലാതെ മറ്റൊരു റബ്ബോ?!" അയാൾ പറഞ്ഞു: എൻ്റെയും നിൻ്റെയും റബ്ബ് അല്ലാഹുവാകുന്നു. അപ്പോൾ രാജാവ് അയാളെ പിടികൂടുകയും ആ യുവാവിനെ കുറിച്ച് വിവരം നൽകുന്നത് വരെ അയാളെ മർദ്ധിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ കൊണ്ടുവന്നപ്പോൾ രാജാവ് ആ യുവാവിനോട് ചോദിച്ചു: മോനേ, നിൻ്റെ മാരണം കൊണ്ട് നീ പാണ്ട് രോഗികളെയും കുഷ്ഠരോഗികളെയും ചികിത്സിക്കുന്നത്ര വളർന്നുവല്ലോ?! നീ എന്തെല്ലാമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്!! യുവാവ് പറഞ്ഞു: "ഞാൻ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് സുഖപ്പെടുത്തുന്നവൻ." അതോടെ രാജാവ് അദ്ദേഹത്തെ പിടികൂടുകയും, പുരോഹിതനെ കുറിച്ച് വിവരം നൽകുന്നത് വരെ ശിക്ഷിക്കുകയും ചെയ്തു. അങ്ങനെ പുരോഹിതനെ കൊണ്ടുവരപ്പെട്ടു; അദ്ദേഹത്തോട് പറയപ്പെട്ടു: 'നിൻ്റെ ദീനിൽ നിന്ന് മടങ്ങുക.' എന്നാൽ അദ്ദേഹം അതിന് സമ്മതിച്ചില്ല. രാജാവ് ഈർച്ചവാൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയും, അത് കൊണ്ടുവരപ്പെടുകയും, പുരോഹിതൻ്റെ തലയുടെ മദ്ധ്യത്തിലായി വെച്ചു കൊണ്ട് അദ്ദേഹത്തെ രണ്ടായി പിളർത്തുകയും ചെയ്തു. പിന്നീട് രാജാവിൻ്റെ സദസ്യരിൽ പെട്ട ആ വ്യക്തിയെ കൊണ്ടുവരപ്പെട്ടു; അദ്ദേഹത്തോടും ദീനിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെടുകയും, അദ്ദേഹം വിസമ്മതിക്കുകയും, ഈർച്ചവാൾ തലയുടെ മദ്ധ്യത്തിൽ വെച്ചു കൊണ്ട് അദ്ദേഹത്തെ രണ്ടായി പിളർക്കുകയും ചെയ്തു. പിന്നീട് യുവാവിനെ കൊണ്ടുവന്നു; അദ്ദേഹത്തോടും ദീനിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടു. അദ്ദേഹം വിസമ്മതിക്കുകയും, യുവാവിനെ രാജാവ് തൻ്റെ സൈന്യത്തിൽ പെട്ട പത്തിൽ താഴെ വരുന്ന ആളുകളുടെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു. രാജാവ് പറഞ്ഞു: "ഇവനെ നിങ്ങൾ ഇന്ന പർവ്വതത്തിൻ്റെ മുകളിലേക്ക് കൊണ്ടുപോവുകയും, അതിന് മുകളിൽ കയറ്റുകയും, ഏറ്റവും മുകളിലെത്തിയാൽ അവനോട് തൻ്റെ മതത്തിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെടുകയും മടങ്ങിയാൽ അവനെ വെറുതെ വിടുകയും ഇല്ലെങ്കിൽ അവനെ അവിടെ നിന്ന് താഴേക്ക് എറിയുകയും ചെയ്യുക." അങ്ങനെ അവർ യുവാവിനെയും കൊണ്ട് പർവ്വതത്തിൻ്റെ മുകളിലേക്ക് പോയി. അപ്പോൾ യുവാവ് പറഞ്ഞു: "അല്ലാഹുവേ! ഇവരുടെ കാര്യത്തിൽ മതിയായത് നീ നൽകേണമേ!" അപ്പോൾ പർവ്വതം അവരെയും കൊണ്ട് ശക്തമായി കുലുങ്ങുകയും, അവരെല്ലാം പർവ്വതത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയും, യുവാവ് ഏകനായി രാജാവിൻ്റെ അടുത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു. രാജാവ് അദ്ദേഹത്തോട് ചോദിച്ചു: "നിൻ്റെ ഒപ്പമുണ്ടായിരുന്നവർക്ക് എന്തു സംഭവിച്ചു?" അദ്ദേഹം പറഞ്ഞു: "അവർക്ക് അല്ലാഹു മതിയായ ശിക്ഷ നൽകിയിട്ടുണ്ട്." അങ്ങനെ രാജാവ് യുവാവിനെ വേറെ ചിലരെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: "ഇവനെ നിങ്ങൾ ഒരു ചെറുതോണിയിൽ കയറ്റുകയും, സമുദ്രമദ്ധ്യത്തിൽ എത്തിയാൽ അവൻ്റെ മതത്തിൽ നിന്ന് തിരിച്ചു വരാൻ ആവശ്യപ്പെടുകയും, അതിന് സമ്മതിച്ചാൽ അവനെ വെറുതെ വിടുകയും, ഇല്ലെങ്കിൽ സമുദ്രത്തിൽ എറിയുകയും ചെയ്യുക." അവർ യുവാവിനെയും കൊണ്ട് തോണിയിൽ കയറി. അപ്പോൾ യുവാവ് പറഞ്ഞു: "അല്ലാഹുവേ, ഇവരുടെ കാര്യത്തിൽ മതിയായത് നീ നൽകേണമേ!" അങ്ങനെ തോണി അവരെയും കൊണ്ട് കീഴ്മേൽ മറിഞ്ഞു; യുവാവ് തിരികെ നടന്നു കൊണ്ട് രാജാവിൻ്റെ സന്നിധിയിലേക്ക് വന്നെത്തുകയും ചെയ്തു. രാജാവ് അദ്ദേഹത്തോട് ചോദിച്ചു: "നിൻ്റെ ഒപ്പമുണ്ടായിരുന്നവർക്ക് എന്തു സംഭവിച്ചു?" അദ്ദേഹം പറഞ്ഞു: "അവർക്ക് അല്ലാഹു മതിയായ ശിക്ഷ നൽകിയിട്ടുണ്ട്." ശേഷം യുവാവ് രാജാവിനോട് പറഞ്ഞു: "നിങ്ങൾക്ക് എന്നെ വധിക്കുക സാധ്യമല്ല; ഞാൻ പറയുന്നത് പോലെ നിങ്ങൾ പ്രവർത്തിക്കുകയാണെങ്കിലല്ലാതെ." രാജാവ് ചോദിച്ചു: "എന്താണ് അക്കാര്യം?" യുവാവ് പറഞ്ഞു: "താങ്കൾ ജനങ്ങളെയെല്ലാം ഒരു പൊതുമൈതാനത്ത് ഒരുമിച്ചു കൂട്ടുകയും, എന്നെ ഒരു മരത്തടിയിൽ ക്രൂശിക്കുകയും ചെയ്യുക. ശേഷം എൻ്റെ അമ്പുകളിൽ നിന്ന് ഒന്ന് എടുത്തു കൊണ്ട് വില്ലിൽ കുലച്ച ശേഷം: 'ഈ യുവാവിൻ്റെ റബ്ബിൻ്റെ നാമത്തിൽ' എന്ന് ഉച്ചരിച്ചു കൊണ്ട് അമ്പെയ്യുകയും ചെയ്യുക. ഇപ്രകാരം ചെയ്താൽ താങ്കൾക്ക് എന്നെ വധിക്കാൻ സാധിക്കും." അങ്ങനെ ജനങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുകയും, രാജാവ് യുവാവിനെ ഒരു മരത്തടിയിൽ ക്രൂശിക്കുകയും, ശേഷം യുവാവിൻ്റെ അമ്പുകളിൽ നിന്ന് ഒന്നെടുത്ത് വില്ലിൽ കുലച്ച ശേഷം 'യുവാവിൻ്റെ റബ്ബിന്റെ നാമത്തിൽ' എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്യുകയും ചെയ്തു. അമ്പ് യുവാവിൻ്റെ കണ്ണിനും ചെവിക്കുമിടയിൽ തറക്കുകയും, അമ്പ് തറച്ചയിടത്ത് യുവാവ് തൻ്റെ കൈ വെച്ചപ്പോൾ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇതോടെ ജനങ്ങളെല്ലാം പറഞ്ഞു: "ഞങ്ങൾ യുവാവിൻ്റെ റബിൽ വിശ്വസിച്ചിരിക്കുന്നു." രാജാവിനോട് ചിലർ പറഞ്ഞു: താങ്കൾ ഭയന്നത് ഇപ്പോൾ സംഭവിച്ചില്ലേ?! "ജനങ്ങൾ ഈ യുവാവിനെ പിൻപറ്റുകയും അദ്ദേഹത്തിൻ്റെ റബ്ബായ അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുമെന്ന നിങ്ങളുടെ ഭയപ്പാട് ഇതാ സത്യമായി പുലർന്നിരിക്കുന്നു." - അതോടെ രാജാവ് നാട്ടിലേക്കുള്ള പ്രവേശനകവാടങ്ങളിൽ നീളവും ആഴവുമുള്ള കിടങ്ങുകൾ കുഴിക്കാൻ കൽപ്പിക്കുകയും, അതിൽ അഗ്നി ആളിക്കത്തിക്കുകയും, തൻ്റെ ദീനിൽ നിന്ന് മടങ്ങാത്തവരെയെല്ലാം അതിലിട്ടു കൊണ്ട് ചുട്ടെരിക്കാനും കൽപ്പന നൽകി. അങ്ങനെ അവർ രാജാവിൻ്റെ കൽപ്പന നിറവേറ്റാൻ ആരംഭിച്ചു. കൂട്ടത്തിൽ ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായി വന്നെത്തി. അഗ്നിയിലേക്ക് തൻ്റെ കുഞ്ഞുമായി ചാടാൻ ഭയപ്പാടോടെ അവൾ ശങ്കിച്ചു നിന്നു. അപ്പോൾ അവളുടെ കുഞ്ഞ് സംസാരിച്ചു: "എൻ്റെ ഉമ്മാ! ക്ഷമ കൈക്കൊള്ളുക. നിങ്ങൾ സത്യത്തിൽ തന്നെയാണുള്ളത്."