അബൂ ഹാസിം (رحمه الله) നിവേദനം: ഞാൻ അബൂ ഹുറൈറയോടൊപ്പം (رضي الله عنه) അഞ്ച് വർഷത്തോളം നിന്നിട്ടുണ്ട്. നബി (ﷺ) പറഞ്ഞതായി അദ്ദേഹം ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു. ഓരോ നബിയും മരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പിൻഗാമിയായി മറ്റൊരു നബി വരും. എന്നാൽ എനിക്ക് ശേഷം ഇനിയൊരു നബിയില്ല. എനിക്ക് ശേഷം ഭരണാധികാരികളുണ്ടാകും; അവർ അധികരിക്കുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങനെ സംഭവിച്ചാൽ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?!" അവിടുന്ന് പറഞ്ഞു: "ആദ്യത്തെയാളോടുള്ള കരാർ കഴിഞ്ഞാൽ അടുത്തയാൾ എന്ന നിലക്ക് നിങ്ങൾ കരാർ നിറവേറ്റുക. ശേഷം അവർക്കുള്ള അവകാശങ്ങൾ നിങ്ങൾ നൽകുകയും ചെയ്യുക. അവരുടെ കീഴിലുള്ളവരെ കുറിച്ച് അല്ലാഹു അവരോട് തീർച്ചയായും ചോദിക്കുന്നതാണ്." صحيح - متفق عليه
explain-icon

വിശദീകരണം

ഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു എന്നും, ഇക്കാലഘട്ടത്തിൽ ഭരണാധികാരികളും നേതാക്കന്മാരും നിർവ്വഹിക്കുന്നത് പോലുള്ള ദൗത്യം നിറവേറ്റിയിരുന്നത് അവരായിരുന്നുവെന്നും നബി ﷺ അറിയിക്കുന്നു. അവരിൽ കുഴപ്പങ്ങൾ പ്രകടമാകുമ്പോഴെല്ലാം അല്ലാഹു അവരിലേക്ക് നബിമാരെ നിയോഗിക്കുകയും, അവരെക്കൊണ്ട് കാര്യങ്ങൾ നേരെയാക്കുകയും, ജനങ്ങൾ മാറ്റത്തിരുത്തലുകൾ വരുത്തിയ കാര്യങ്ങൾ നേർസ്ഥിതിയിലാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നബി (ﷺ) ക്ക് ശേഷം ഇനിയൊരു നബിയുണ്ടാകുന്നതല്ല. ഇസ്രാഈല്യരെ നബിമാർ നയിച്ചതു പോലെ ഈ ഉമ്മത്തിനെ നയിക്കുന്നവരുണ്ടാകുകയില്ല. എന്നാൽ നബി (ﷺ) ക്ക് ശേഷം അനേകം ഖലീഫമാർ (ഭരണാധികാരികൾ) ഉണ്ടാകുന്നതാണ്. അവർ അധികരിക്കുകയും, അവർക്കിടയിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉടലെടുക്കുകയും ചെയ്യുന്നതാണ്. അപ്പോൾ സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "ഈയൊരു സ്ഥിതി വന്നെത്തിയാൽ ഞങ്ങൾ എന്തു ചെയ്യണമെന്നാണ് അങ്ങ് കൽപ്പിക്കുന്നത്?" അപ്പോൾ നബി (ﷺ) പറഞ്ഞു: ഒരു ഖലീഫക്ക് ശേഷം മറ്റൊരു ഖലീഫക്ക് ബയ്അത്ത് (അനുസരണക്കരാർ) നൽകപ്പെടുന്ന സ്ഥിതി ഉണ്ടായാൽ ആദ്യം നൽകിയ ബയ്അത്താണ് സാധുവാകുക; അതാണ് നിറവേറ്റാൻ ബാധ്യതയുള്ളത്. രണ്ടാമത്തെ ബയ്അത്ത് ഇത്തരുണത്തിൽ അസാധുവാകുന്നതാണ്. അത് ജനങ്ങളിൽ നിന്ന് ആവശ്യപ്പെടാൻ അയാൾക്ക് അനുവാദവുമില്ല. ഭരണാധികാരികൾക്ക് നിങ്ങളുടെ മേലുള്ള അവകാശങ്ങൾ നിങ്ങൾ വകവെച്ചു നൽകുക. അവരെ അനുസരിച്ചു കൊണ്ടും, അവരുടെ കൽപ്പനകൾ -തിന്മകൾ അല്ലാത്തിടത്തോളം- കേട്ടുകൊണ്ടും അനുസരിച്ചു കൊണ്ടും നിങ്ങൾ അവരോട് സഹവസിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവരെ ചോദ്യം ചെയ്യുകയും, അവർ നിങ്ങളോട് പ്രവർത്തിച്ചതിനെ കുറിച്ച് അവരെ വിചാരണ നടത്തുകയും ചെയ്യുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പൊതുജനങ്ങളെ നയിക്കാൻ ഒരു നബിയോ ഭരണാധികാരിയോ വേണ്ടതുണ്ട്. അവരെ നേർവഴിക്ക് നടത്താൻ അത് അനിവാര്യമാണ്.
  • നമ്മുടെ നബിക്ക് -ﷺ- ശേഷം ഇനിയൊരു നബി വരാനില്ല.
  • ഇസ്‌ലാമികമായ നടപടിക്രമത്തിലൂടെ ഭരണാധികാരം സ്ഥിരപ്പെട്ടവർക്കെതിരെ വിപ്ലവം നയിക്കുന്നതിൽ നിന്നുള്ള താക്കീത്.
  • ഒരേ സമയം രണ്ട് ഭരണാധികാരികൾക്ക് ബയ്അത് (അനുസരണക്കരാർ) നൽകുക എന്നത് അനുവദനീയമല്ല.
  • ഭരണാധികാരിയുടെ മേലുള്ള വലിയ ബാധ്യത. തൻ്റെ കീഴിലെ ഭരണീയരെ കുറിച്ച് അല്ലാഹു അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതാണ്.
  • ഇബ്നു ഹജർ (رحمه الله) പറയുന്നു: "ഐഹികമായ കാര്യങ്ങളേക്കാൾ മുൻഗണന നൽകേണ്ടത് ദീനിയായ കാര്യങ്ങൾക്കാണ്. കാരണം ഭരണാധികാരിയോടുള്ള ബാധ്യത പൂർണ്ണമായി നിറവേറ്റാൻ നബി (ﷺ) കൽപ്പിച്ചു; കാരണം ദീനിൻ്റെ വചനം ഉന്നതമാവാനും കുഴപ്പങ്ങളും തിന്മകളും തടയാനും അത് അനിവാര്യമാണ്. എന്നാൽ സ്വന്തത്തിനുള്ള അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നത് വൈകിപ്പിക്കാനും കൽപ്പിച്ചു; അതു കൊണ്ട് അവൻ്റെ അവകാശങ്ങൾ അവന് നഷ്ടപ്പെടാൻ പോകുന്നില്ല. മറിച്ച് അവനെ രക്ഷപ്പെടുത്താമെന്ന് അല്ലാഹു അവന് വാഗ്ദാനം നൽകിയിരിക്കുന്നു. പരലോകത്ത് വെച്ചാണെങ്കിൽ കൂടിയും അവനുള്ളത് അല്ലാഹു പൂർണ്ണമായി അവന് നൽകുന്നതാണ്."
  • നബി (ﷺ) യുടെ നുബുവ്വത്തിൻ്റെ (പ്രവാചകത്വത്തിൻ്റെ) സത്യസന്ധത ബോധ്യപ്പെടുത്തുന്ന അടയാളങ്ങളിൽ പെട്ടതാണ് ഈ ഹദീഥ്. നബി (ﷺ) ക്ക് ശേഷം ഖലീഫമാർ അധികരിക്കുകയുണ്ടായിട്ടുണ്ട്. അവരിൽ നന്മ വരുത്തിയവരും, അല്ലാത്തവരും മാറിമാറി വരികയും ചെയ്തിട്ടുണ്ട്.