അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ള ഒരു വ്യക്തിയുടെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള സ്ഥിതി ഗതികളിൽ നബി -ﷺ- അത്ഭുതം കൂറുകയും, അതിൻ്റെ നന്മ എടുത്തു പറയുകയും ചെയ്യുന്നു. കാരണം അവൻ്റെ എല്ലാ അവസ്ഥകളും അവന് നന്മയാണ്. അതാകട്ടെ, ഒരു മുഅ്മിനിനല്ലാതെ ഉണ്ടാവുകയുമില്ല. അവന് ഒരു സന്തോഷം ലഭിച്ചാൽ അതിന് അല്ലാഹുവിനോട് അവൻ നന്ദി കാണിക്കും. അതിലൂടെ അല്ലാഹുവിന് നന്ദി കാണിച്ചതിൻ്റെ പ്രതിഫലം അവന് ലഭിക്കും. ഇനി അവനൊരു പ്രയാസം ബാധിച്ചാലാകട്ടെ, അവൻ ക്ഷമിക്കുകയും അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യും. അതോടെ അവൻ്റെ ക്ഷമക്കുള്ള പ്രതിഫലവും അവന് ലഭിക്കും. ചുരുക്കത്തിൽ, എല്ലാ സന്ദർഭത്തിലും അവൻ പ്രതിഫലാർഹൻ തന്നെയാണ്.