നബി (ﷺ) ഈ ഹദീഥിൽ മൂന്ന് കാര്യങ്ങളാണ് കൽപ്പിച്ചിട്ടുള്ളത്: ഒന്നാമത്തേത്: അല്ലാഹുവിനെ സൂക്ഷിക്കുക (തഖ്‌വ പാലിക്കുക) എന്നതാണ്. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ഏതവസ്ഥയിലാണെങ്കിലും -രഹസ്യത്തിലും പരസ്യത്തിലും, സൗഖ്യത്തിലും പരീക്ഷണത്തിലും- അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് തഖ്‌വ കാത്തുസൂക്ഷിക്കേണ്ടത്. രണ്ടാമത്തേത്: ഒരു തിന്മയിൽ നീ വീണുപോയാൽ -ഉടൻ തന്നെ നിസ്‌കാരമോ, ദാനധർമ്മമോ, പരോപകാരമോ, ബന്ധം ചേർക്കലോ, പശ്ചാത്താപമോ പോലുള്ള- എന്തെങ്കിലും ഒരു നന്മ ചെയ്യുക. ഈ നന്മ മുൻപ് സംഭവിച്ച തിന്മയെ മായ്ച്ചുകളയുന്നതാണ്. മൂന്നാമത്തേത്: ജനങ്ങളോട് നല്ല സ്വഭാവത്തിൽ വർത്തിക്കുക. അവരെ പുഞ്ചിരിച്ചു കൊണ്ട് അഭിമുഖീകരിക്കുന്നതും, സൗമ്യതയും വിനയവും കാത്തുസൂക്ഷിക്കുന്നതും, അവർക്ക് സഹായം ചെയ്യുന്നതും, അവരെ ഉപദ്രവിക്കാതിരിക്കുന്നതുമെല്ലാം ഇതിൽ പെടുന്നു.