അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിലായിരിക്കെ ഗ്രാമീണ അറബികളിൽ പെട്ട ഒരാൾ അവിടേക്ക് കയറിവരികയും, മസ്ജിദിൽ നിന്നു കൊണ്ട് മൂത്രമൊഴിക്കാൻ ആരംഭിക്കുകയും ചെയ്തു! അപ്പോൾ നബി -ﷺ- യുടെ സ്വഹാബികൾ പറഞ്ഞു: "നിർത്തൂ! നിർത്തൂ!" അപ്പോൾ നബി -ﷺ- പറഞ്ഞു: "അയാളെ തടയേണ്ട! അയാളെ വിട്ടേക്കുക." അങ്ങനെ അവർ അയാളെ വിടുകയും, അയാൾ മൂത്രം ഒഴിച്ചു തീരുകയും ചെയ്തു. പിന്നീട് നബി -ﷺ- അയാളെ വിളിച്ച് അവനോട് പറഞ്ഞു: "തീർച്ചയായും ഈ മസ്ജിദുകൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മാത്രമുള്ളതാണ്." -അല്ലെങ്കിൽ നബി -ﷺ- എപ്രകാരമാണോ പറഞ്ഞത്, അതുപോലെ-. അങ്ങനെ നബി -ﷺ- ജനങ്ങളിൽ ഒരാളോട് കൽപ്പിച്ചതു പ്രകാരം, അയാൾ ഒരു ബക്കറ്റ് വെള്ളവുമായി വന്ന് അതിന്മേൽ ഒഴിച്ചു. صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- തന്റെ മസ്ജിദിൽ സ്വഹാബികളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ വന്നു, മസ്ജിദിന്റെ ഒരു ഭാഗത്ത് മൂത്രമൊഴിക്കാൻ ഇരുന്നു. അപ്പോൾ സ്വഹാബികൾ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു: "നിർത്തൂ! നീ ചെയ്യുന്ന ഈ കാര്യം നിർത്തി വെക്കൂ!" അപ്പോൾ നബി -ﷺ- പറഞ്ഞു: "അയാളെ വിട്ടേക്കുക! അയാൾ മൂത്രമൊഴിക്കുന്നത് ഇടയിൽ വെച്ച് മുറിക്കരുത്." അങ്ങനെ അവർ അയാളെ മൂത്രമൊഴിച്ച് തീരുന്നതു വരെ വിട്ടു. പിന്നീട് നബി -ﷺ- അയാളെ വിളിച്ച് കൊണ്ട് പറഞ്ഞു: "തീർച്ചയായും ഈ പള്ളികൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മറ്റും മാത്രമുള്ളതാണ്." പിന്നീട് നബി -ﷺ- സ്വഹാബികളിൽ നിന്ന് ഒരാളോട് കൽപ്പിച്ചതു പ്രകാരം, അദ്ദേഹം ഒരു ബക്കറ്റ് നിറയെ വെള്ളവുമായി വന്ന് മൂത്രത്തിന്മേൽ ആ വെള്ളം ഒഴിച്ചു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മസ്ജിദുകളെ ആദരിക്കുകയും, അവയ്ക്ക് യോജിക്കാത്ത കാര്യങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്.
  • നവവി -رَحِمَهُ اللَّهُ- പറയുന്നു: "അഴുക്കുകൾ, മാലിന്യങ്ങൾ, തുപ്പൽ, ശബ്ദം ഉയർത്തൽ, വഴക്കുകൾ, കച്ചവടം, കരാറുകൾ തുടങ്ങിയുള്ള കാര്യങ്ങളെല്ലാം പള്ളികളിൽ നിന്ന് അകറ്റിനിർത്തണം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം."
  • അറിവില്ലാത്തവരോട് ദയ കാണിക്കുകയും, അവർ തെറ്റ് പ്രവർത്തിച്ചാൽ ശകാരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ എന്താണ് ശരിയായ രൂപം എന്ന് പഠിപ്പിക്കുകയുമാണ് വേണ്ടത്. അല്ലാഹുവിൻ്റെ വിധിവിലക്കുകളെ നിസ്സാരവൽക്കരിച്ചു കൊണ്ടോ, ധിക്കാരത്തോടെയോ പ്രവർത്തിക്കുന്നവനോട് സ്വീകരിക്കേണ്ട സമീപനമല്ല അവരോട് സ്വീകരിക്കേണ്ടത്.
  • നബി -ﷺ- അതീവ കാരുണ്യമുള്ള ഒരു അദ്ധ്യാപകനായിരുന്നു. അങ്ങേയറ്റം സൗമ്യതയോടെയാണ് അവിടുന്ന് തൻ്റെ അനുചരന്മാർക്ക് ശിക്ഷണം നൽകിയത്. അപാരമായ ക്ഷമയോടെയാണ് അവരെ അവിടുന്ന് വളർത്തിയെടുത്തതും.
  • നിസ്കാരത്തിലൂടെയും, ഖുർആൻ പാരായണത്തിലൂടെയും, അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയും അല്ലാഹുവിന്റെ ഭവനങ്ങൾ സജീവമാക്കാൻ കൂടി ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നുണ്ട്.
explain-icon

കൂടുതൽ