അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലൊരാൾ മസ്ജിദിൽ പ്രവേശിച്ചാൽ അവൻ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി നീ തുറന്നു തരേണമേ.' അവൻ (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എന്നെ നീ സംരക്ഷിക്കേണമേ.'" ഹാകിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അവൻ (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ നബിയുടെ -ﷺ- മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എനിക്ക് നീ കാവൽ നൽകേണമേ.'" حسن - رواه ابن ماجه والحاكم
explain-icon

വിശദീകരണം

മുസ്‌ലിമായ ഒരാൾ മസ്ജിദിൽ പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ, നബിയുടെ -ﷺ- മേൽ 'അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ മുഹമ്മദ്' (അല്ലാഹുവേ, മുഹമ്മദ് നബിയിൽ നിൻ്റെ രക്ഷയും സമാധാനവും വർഷിക്കേണമേ) എന്ന് പറഞ്ഞുകൊണ്ട് സലാം പറയുകയും, ശേഷം ഇപ്രകാരം പറയുകയും വേണം: (اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ) "അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി നീ തുറന്നു തരേണമേ." ഇനി അവൻ പുറത്തിറങ്ങിയാൽ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: (اللَّهُمَّ اعْصِمْنِي مِنْ الشَّيْطَانِ الرَّجِيمِ) "അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എന്നെ നീ സംരക്ഷിക്കേണമേ." ഹാകിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അവൻ പറയട്ടെ: (اللَّهُمَّ أَجِرْنِي مِنَ الشَّيْطَانِ الرَّجِيمِ) "അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എനിക്ക് നീ കാവൽ നൽകേണമേ."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മസ്ജിദിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഈ പ്രാർത്ഥനകൾ ചൊല്ലൽ സുന്നത്താണ്.
  • ഈ ദിക്റ് മസ്ജിദുൽ ഹറാം ഉൾപ്പെടെ എല്ലാ മസ്ജിദുകൾക്കും ബാധകമാണ്.
  • മസ്ജിദിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിൻ്റെ 'കാരുണ്യ'ത്തെ എടുത്തു പറയുന്നതിൻ്റെയും, പുറത്തിറങ്ങുമ്പോൾ പിശാചിൽ നിന്നുള്ള 'സംരക്ഷണ'ത്തെ എടുത്തു പറയുന്നതിൻ്റെയും യുക്തി ഇതാണ്: മസ്ജിദിൽ പ്രവേശിക്കുന്നവൻ അല്ലാഹുവിലേക്കും അവൻ്റെ സ്വർഗ്ഗത്തിലേക്കും അടുപ്പിക്കുന്ന കർമ്മങ്ങളിലാണ് വ്യാപൃതനാവുക. അതിനാൽ അവിടെ അല്ലാഹുവിൻ്റെ കാരുണ്യത്തെ സ്മരിക്കുന്നതാണ് അനുയോജ്യം. എന്നാൽ പുറത്തിറങ്ങുമ്പോൾ അവൻ ദുനിയാവിലേക്കും അതിലെ വിനോദങ്ങളിലേക്കും തിരക്കുകളിലേക്കുമാണ് പോകുന്നത്. അതിനാൽ അവിടെ പിശാചിൽ നിന്നുള്ള സംരക്ഷണവും കാവലും അല്ലാഹുവിനോട് തേടുന്നതാണ് അനുയോജ്യം.